എംവി രാഘവന്‍ അനുസ്മരണ പരിപാടികള്‍ക്ക് കുഞ്ഞാലിക്കുട്ടി ഇല്ല ; തീരുമാനം കോണ്‍ഗ്രസിന്റേതെന്ന് ജയരാജന്‍

കണ്ണൂര്‍: തുടര്‍ച്ചയായി വിവാദം കത്തുന്ന സാഹച്യത്തില്‍ എംവി.രാഘവന്റെ സ്മരണദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്നും മുസ്‌ളീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പിന്മാറി.

താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കി. തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചതായി അദ്ദേഹം തന്നെ പറഞ്ഞു.

സിപിഎം അനുകൂല നിലപാടുള്ള ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് കുഞ്ഞാലിക്കുട്ടിയെ വിവാദത്തിലാക്കിയിരുന്നു.

പരിപാടിയില്‍ എംവി രാഘവന്റെ കുടുംബം ക്ഷണിച്ചെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന്് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് അറിയിച്ചു.

എം വി ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ട് കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന സിപിഎം അനുകൂല എംവിആര്‍ ട്രസ്റ്റിന്റെ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കാന്‍ എംവി രാഘവന്റെ മകന്‍ എം.വി. നികേഷ്‌കുമാര്‍ തന്നെ ക്ഷണിച്ചിരുന്നു.

തനിക്ക് അദ്ദേഹവുമായുള്ള അടുപ്പം വെച്ച്‌ പങ്കെടുക്കാമെന്നും സമ്മതിച്ചതാണ്.

എന്നാല്‍ ഇത് വിവാദമായ സാഹചര്യത്തിലാണ് താന്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും കുടുംബം നേരിട്ട് ക്ഷണിച്ചിട്ടും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം താന്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോണ്‍ഗ്രസാണെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍ പറഞ്ഞു. പാലസ്തീന്‍ അനുകൂല പരിപാടിയില്‍ നിന്നും ലീഗിനെ വിലക്കിയത് കോണ്‍ഗ്രസാണ്.

അതു തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നും പറഞ്ഞു. നേരത്തേ സെമിനാറില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെതിരേ സിഎംപി നേതാവ് സിപി ജോണ്‍ രംഗത്ത് വന്നിരുന്നു.

നേരത്തേ ലീഗുമായി അടുക്കുന്ന അനേകം പരിപാടിളിലേക്ക് സിപിഎം ലീഗ് നേതാക്കളെ കൂടി ക്ഷണിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ക്ഷണം തള്ളുകയായിരുന്നു.

Related posts

Leave a Comment