ഉയര്‍ന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതി; അമിത ചാര്‍ജ്ജ് ഈടാക്കിയില്ലെന്ന് ഹൈക്കോടതിയില്‍ കെഎസ്‌ഇബി, ‘ഉപഭോക്താവ് ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി’

കൊച്ചി: ഉയര്‍ന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ കെഎസ്‌ഇബി. അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോര്‍ഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നല്‍കിയതെന്നും പറഞ്ഞു.

ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുന്‍ ബില്ലുകളുടെ ശരാശരി കണക്കാക്കി നല്‍കുകയായിരുന്നു. ഉപഭോക്താവ് ബില്‍ തുകയുടെ 70 ശതമാനം മാത്രം അടച്ചാല്‍ മതി. യഥാര്‍ത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലില്‍ അഡ്‌ജസ്റ്റ് ചെയ്യും.

അമിത ബില്ല് ഈടാക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണ്. ഹര്‍ജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങള്‍ കോടതിയില്‍ വൈദ്യുതി ബോര്‍ഡ് ഹാജരാക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെഎസ്‌ഇബി പറഞ്ഞു.

ദ്വൈമാസ ബില്ലിങ്ങ് മാറ്റാനാവില്ല. ഈ രീതി 30 വര്‍ഷമായി തുടരുന്നതാണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ്ങ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി വരുമെന്നും ഇത് ബോര്‍ഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോര്‍ഡ് വിശദീകരിച്ചു.

നാല് മാസത്തെ ബില്‍ ഒരുമിച്ച്‌ തയ്യാറാക്കിയതില്‍ കെഎസ്‌ഇബിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും അധിക ബില്‍ നല്‍കാത്തതിന്റെ പേരില്‍ ആരുടെയും വൈദ്യുതി കണക്ഷന്‍ കട്ട്‌ ചെയ്യരുതെന്നും കെഎസ്‌ഇബിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Related posts

Leave a Comment