ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! തിരഞ്ഞെടുപ്പിലെ വിജയഹാരം കിറ്റിന്, ഏപ്രില്‍ വരെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് സൂചന

തിരുവനന്തപുരം : സര്‍ക്കാരിന് മേല്‍ കരിനിഴല്‍ വീഴ്ത്തി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കൊടുമ്ബിരികൊണ്ടിരുന്ന പ്പോഴും എല്‍ ഡി എഫ് എങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്ബന്‍ ജയം സ്വന്തമാക്കിയെന്ന അമ്ബരപ്പിലാണ് പ്രതിപക്ഷം ഇപ്പോള്‍. വൈറസ് വ്യാപനത്തിനിടയിലും ജനകീയമായ പദ്ധതികളാണ് സര്‍ക്കാരിനെ തുണച്ചതെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഉയരുന്നത്. ഈ പദ്ധതികളില്‍ പ്രത്യേക സ്ഥാനം ഭക്ഷ്യ കിറ്റുകള്‍ക്കാണ് നല്‍കുന്നത്. പ്രതിപക്ഷം വിവാദങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍ വൈറസ് വ്യാപനകാലത്ത് കിറ്റും,പെന്‍ഷനും നല്‍കി വീട് നോക്കിയ സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമായിട്ടാണ് തിരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്തപ്പെടുന്നത്.

കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് തുടര്‍ച്ചയായി ആറ് മാസത്തോളം ഭക്ഷ്യകിറ്റുകള്‍ എ പി എല്‍- ബി പി എല്‍ ഭേദമന്യേ ഏവര്‍ക്കുമായി നല്‍കുന്നത്. അതും സാമ്ബത്തികമായി സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സമയത്താണ് ഇതെന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നതായി. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഇത്രയും കരുതല്‍ ഒരു സര്‍ക്കാര്‍ എടുത്തിരുന്നില്ല. കെട്ടകാലത്ത് ഒരു വീട് പോലും പട്ടിണിയിലാവരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടായിരുന്നു എന്നാണ് ഇതിനെ കുറിച്ച്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ആറില്‍ തീരില്ല കിറ്റ്

കിറ്റ് രാഷ്ട്രീയത്തിന്റെ കാറ്റ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വീശുന്നതിന്റെ ലക്ഷണമാണ് ഇപ്പോഴുള്ളത്. കിറ്റ് രാഷ്ട്രീയത്തിന്റെ ഗുണം മനസിലാക്കിയ സര്‍ക്കാര്‍ വരുന്ന ഏപ്രില്‍ മാസം വരെ കിറ്റുകള്‍ നല്‍കുന്നത് തുടര്‍ന്നേക്കുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതിനൊപ്പം അതതു മാസം തന്നെ കുടിശ്ശിക വരുത്താതെ ക്ഷേമ പെന്‍ഷനുകളും നല്‍കുവാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നടന്നുവെന്ന സൂചനയാണ് പുറത്ത് വരുന്നത്. വരുന്ന നാല് മാസം കൂടി കിറ്റ് നല്‍കുവാന്‍ എത്ര തുക വേണ്ടിവരുമെന്ന് വിലയിരുത്തി. നിയമസഭ തിരഞ്ഞെടുപ്പ് വരെ കിറ്റുകള്‍ നല്‍കിയാത് അത് സര്‍ക്കാരിന് നേട്ടമാകും എന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ല പര്യടനങ്ങള്‍ക്കും തുടക്കമാകും.

ഈ മാസം 22 ന് കൊല്ലത്ത് നിന്നാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. പതിന്നാല് ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, അതതിടങ്ങളിലെ ഗസ്റ്റ് ഹൗസുകളില്‍ തങ്ങി ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അതില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൂടി ഉള്‍ക്കൊണ്ടാവും ഇടതുമുന്നണിയുടെ പുതിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കുക. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

തദ്ദേശ ഫലം പുറത്ത് വരുന്നതിന് മുമ്ബ് തീരുമാനിച്ചതായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണ സാദ്ധ്യത ഉറപ്പാക്കുംവിധമാണ് പരിപാടിയുടെ ആസൂത്രണം. ജനുവരി രണ്ടാം വാരത്തോടെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരും. അതിന് മുമ്ബ് പര്യടനം പൂര്‍ത്തിയാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ജനകീയ പരിപാടികള്‍ അടുത്ത ബഡ്ജറ്റിലും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

സര്‍ക്കാരിന്റെ ജനക്ഷേമ, വികസന നേട്ടങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെ സൂചനയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെ സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. കൊവിഡ് കാലത്തെ സമൂഹ അടുക്കളയും, ഇപ്പോഴും തുടരുന്ന ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ഇടതു പ്രചാരണം ശരിയെന്ന് തെളിഞ്ഞതിന്റെ സൂചന കൂടിയാണിത്. ഇനിയങ്ങോട്ട് കൂടുതല്‍ ജനകീയ ഇടപെടലുകള്‍ക്ക് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബും പിണറായി വിജയന്‍ ജില്ലകളിലൂടെ സഞ്ചരിച്ച്‌ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയില്‍ നടത്തിയ നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.

Related posts

Leave a Comment