ഉത്ര കൊലക്കേസ്: സര്‍പ്പകോപമല്ലെന്ന് ആദ്യം അറിയിച്ചത് വാവാ സുരേഷ്, കേസിന് വഴിതിരിവായി

കൊല്ലം: സര്‍പ്പകോപമെന്ന നിലയില്‍ അന്ധവിശ്വാസത്തോടെ പ്രചരിച്ച ഉത്രയുടെ കൊലപാതകം അന്വേഷണ വഴിയിലേക്ക് എത്തിച്ചത് പാമ്ബ് പിടുത്തക്കാരന്‍ വാവ സുരേഷ്. അഞ്ചലില്‍ യുവതിയെ രണ്ടാമതും പാമ്ബ് കടിച്ചതും മരണപ്പെട്ടതും വാര്‍ത്തകളിലൂടെ അറിഞ്ഞ വാവാ സുരേഷിന് അന്നേ സംശയമുണ്ടായിരുന്നു. ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് ഇത് സാധാരണ സംഭവമല്ലെന്നും പൊലീസില്‍ കേസ് കൊടുക്കണമെന്നും അറിയിച്ചതും വാവ സുരേഷാണ്. സുരേഷ് അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തി പാമ്ബ് കടന്നുവെന്ന് പറയുന്ന എല്ലാ സാഹചര്യങ്ങളും കളവാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ വാവ സുരേഷിനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി. മണിക്കൂറുകളോളം സുരേഷുമായി സംസാരിച്ച്‌ പാമ്ബുകളുടെ ഓരോ രീതികളും മനസിലാക്കി.

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്ബാണ്. എന്നാല്‍ മൂര്‍ഖന്‍ പാമ്ബിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടാലും അത് രക്ഷപെടാനേ ശ്രമിക്കുകയുള്ളൂവെന്നും കടിയ്ക്കുന്നതിനുവേണ്ടി സൂരജ് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും വാവ സുരേഷ് മൊഴിനല്‍കി. കേസില്‍ സാക്ഷിപ്പട്ടികയിലും വാവ സുരേഷ് ഉള്‍പ്പെടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഉത്രയെ അടൂരില്‍ വച്ചും പിന്നീട് അഞ്ചലില്‍ വച്ചും പാമ്ബ് കടിച്ചത് പാമ്ബിന്റെ പകയാണെന്ന നിലയിലായിരുന്നു ആദ്യ പ്രചരണങ്ങള്‍. സര്‍പ്പകോപത്തിന് പരിഹാരക്രിയകള്‍ നടത്തണമെന്നുപോലും ചിലര്‍ പറഞ്ഞതിനിടയിലേക്കാണ് തന്റെ അറിവുകള്‍ പങ്കുവയ്ക്കാന്‍ അന്ന് വാവാ സുരേഷ് മുതിര്‍ന്നതും രഹസ്യമാക്കിവയ്ക്കുമായിരുന്ന കൊലപാതകക്കേസ് തെളിയിക്കാന്‍ അത് കാരണമായതും.

Related posts

Leave a Comment