ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ കുറ്റസമ്മതം; ഭര്‍ത്താവും പാമ്പുകളെ നല്‍കിയ ആളും അറസ്റ്റില്‍

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ചുരുളഴിയുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജ് കുറ്റസമ്മതം നടത്തി. കരിമൂര്‍ഖനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് സൂരജിന്റെ മൊഴി. ഭര്‍ത്താവ് സൂരജിനെയും സൂരജിന്റെ സുഹൃത്തും പാമ്പുകളെ നല്‍കുകയും ചെയ്ത കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും അറസ്റ്റ് ചെയ്തതായി കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ അറിയിച്ചു.
സൂരജിന്റെ മൊഴി….
കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി സൂരജ് കരിമൂര്ഖനെ വാങ്ങുന്നത്. ഇയാള്‍ക്ക് സൂരജ് 10000 രൂപയും മുന്‍കൂറായി നല്‍കിയിരുന്നു. ഉത്രയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും സൂരജ് പോലീസിനോട് പറഞ്ഞു. ഇതിനായി ഫെബ്രുവരി 26 ന് പാമ്പു പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി ഉത്രയെ കടിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്ഖനെ വാങ്ങുന്നത്. പാമ്പിനെ വലിയ ബാഗിനുള്ളിലാക്കിയാണ് ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിച്ചത്.

രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിടുകയായിരുന്നുവെന്നും, പാമ്പു രണ്ട് തവണ കടിച്ചതായും സൂരജ് പറഞ്ഞു. മറ്റൊരു വിവാഹം ചെയ്യണമെന്ന ലക്ഷ്യമായിരുന്നു സൂരജിനെ കൊലപാതകത്തിലേക്ക് നയിച്ചത്. പാമ്പുപിടുത്തക്കാരന്‍ സുരേഷിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജിന്റെ ബന്ധുക്കളും പോലീസ് കസ്റ്റഡിയിലുണ്ട്.

Related posts

Leave a Comment