തിരുവനന്തപുരം: വെന്തുരുകി കേരളം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു.
കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ വനമേഖലയ്ക്ക് അടുത്ത് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ പകൽ 11 മണി മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് താപനില കൂടുതൽ ഉയരാൻ സാധ്യതയെന്നാണ് പുതിയ റിപ്പോർട്ട്. ആറ് ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.