ജറുസലെം: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിന്‍. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു.
ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്ത് പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം നടന്നത്.
നിബിന്‍ മാക്സവെല്ലിന്‍റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മുഖത്തും ശരീരത്തിലും പരിക്കേറ്റ ബുഷ് ജോസഫ് ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുഷ് ജോസഫ് ജോര്‍ജ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ഇദ്ദേഹം നാട്ടില്‍ ബന്ധുക്കളോട് സംസാരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പോള്‍ മെല്‍വിന്‍റെ പരിക്കുകള്‍ ഗുരുതരമല്ല.
നിസാര പരിക്കുകളോടെ വടക്കൻ ഇസ്രായേലി നഗരമായ സഫേദിലെ സിവ് ഹോസ്പിറ്റലിൽ മെൽവിന്‍ ചികിത്സയിസാണ്.