ഇലന്തൂര്‍ നരബലിക്കേസ്; പ്രതികളുമായി അന്വേഷണസംഘം കാലടിയിലേക്ക്, തെളിവെടുപ്പ് തുടരും

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളെ ഇന്ന് കാലടിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയേക്കും.

ആദ്യം കൊല്ലപ്പെട്ട റോസ്‍ലിന്‍ കാലടിയിലാണ് താമസിച്ചിരുന്നത്.

അതേസമയം, കേസിലെ പ്രതികളെ ഒമ്ബത് ദിവസത്തേക്ക് പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. പ്രതി ലൈലയുടെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത പത്മയുടെ കൊലപാതക കേസിലാണ് ജാമ്യഹര്‍ജി.

ഇതിനിടെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ സഹായിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ സഹായത്തോടെയാണ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയില്‍ പെടുത്തിയത്. ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചര്‍- വാട്‌സാപ്പ് കോളുകളിലൂടെയുമാണ് ഇയാള്‍ ഭഗവല്‍ സിങ്ങുമായി സംസാരിച്ചത്. ഇയാളെ അന്വേഷണ സംഘം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

കേസില്‍ നാലാമതൊരു പ്രതിയെ കൂടി കണ്ടെത്തിയിരിക്കുകയാണ് പോലീസ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതില്‍ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഷാഫിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കുന്നു. ഷാഫി കോലഞ്ചേരി ബലാംത്സഗക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഇയാളാണ് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടില്‍ നിന്നും ഭഗവല്‍ സിങ്ങുമായി ബന്ധപ്പെടുന്നത്.

Related posts

Leave a Comment