ഇന്നുമാത്രം മരണം അഞ്ചായി, 58 ആയി ഉയര്‍ന്ന്‌ കൊവിഡ് മരണം: കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതക്കുകയാണ് കൊവിഡ് മരണങ്ങള്‍. കോഴിക്കോടും കാസര്‍കോടും പാലക്കാടും ബത്തേരിയിലുമായി ഇന്നു മാത്രം മരിച്ചത് അഞ്ചുപേര്‍. ഒരാളുടെ ഫലം അറിവായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ അംഗസംഖ്യ 58 ആയി.
തലശ്ശേരി സ്വദേശിയാണ് അവസാനമായി സുല്‍ത്താന്‍ബത്തേരിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തിയ ലൈല( 62)ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികില്‍സയിലായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ അവശനിലയിലായ ലൈലയെ സ്വദേശമായ തലശ്ശേരിയിലേക്ക് മെഡിക്കല്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു.

വയനാട്ടില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് സൂചന. പാലക്കാടാണ് യുവതി കൊവിഡ് ബാധിച്ച്‌ മരിച്ചത്. കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് (40) മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുമ്ബാണ് ഇവരെത്തിയത്.
കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ആണ് മരിച്ചവരില്‍ മറ്റൊരാള്‍. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം നേരത്തെ കൊവിഡ് ബാധിച്ച്‌ മരിച്ച കോഴിക്കോട്ടെ റുഖിയാബിയുടെ മകള്‍ ഷാഹിദയും(52) മരിച്ചു. കൊളക്കാട്ടുവയലില്‍ ഷാഹിദയാണ് മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ ബാധിതയാണ്. അതേ സമയം കൊവിഡ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച്‌ കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി റുഖിയാബി (67)മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് റുഖിയാബിയുടെ മരണം. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുമാരസ്വാമിയിലുള്ള ഇവരുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ (19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അമലിന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇവിടെ 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. രോഗം പകര്‍ന്നത് ഐ.സി.യുവില്‍ നിന്നാണെന്നാണ് സംശയം ബലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍പോയി.
ഇന്നലെ മുഖ്യമന്ത്രി നാലുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതല്ലാതെ തന്നെ അഞ്ചുപേരുടെ മരണകാരണം കൊവിഡാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകിട്ട് ആലുവയില്‍ മരിച്ചവ്യക്തിയായിരുന്നു അതിലൊരാള്‍.

Related posts

Leave a Comment