ഇനി രണ്ടാഴ്ച അതിനിര്‍ണായകം: ചികിത്സയിലുള്ളവര്‍ നാലു ലക്ഷത്തോളമുയരും; മുന്നറിയിപ്പു നല്‍കി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമായേക്കുമെന്ന് ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഏതൊക്കെ രോഗികള്‍ക്കാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമെന്നു കണ്ടെത്താന്‍ പ്രായോഗിക മാനദണ്ഡങ്ങള്‍ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി ചര്‍ച്ച നടത്തി.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സെര്‍ജ് പ്ലാനുകള്‍ തയാറാക്കാന്‍ മെഡിക്കല്‍ കോളജുകളോട് ആവശ്യപ്പെട്ടു. മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തി പിന്നീടു കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആ സമയത്ത് ചികിത്സയിലുള്ളവര്‍ നാലു ലക്ഷത്തോളമാകും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എണ്ണം മേയ് അവസാനം വരെ ഉയര്‍ന്നു നില്‍ക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Comment