ഇത്തവണ പുതുപ്പള്ളി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ജെയ്ക്ക്് ; ചര്‍ച്ച വികസനം, നടത്തുന്നത് വ്യക്തി അധിക്ഷേപമെന്ന് ചാണ്ടിഉമ്മന്‍

കോട്ടയം: അഞ്ചു പതിറ്റാണ്ട് ഉമ്മന്‍ചാണ്ടിയെ വിജയിപ്പിച്ച ശേഷം ആദ്യമായി അദ്ദേഹം ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ പുതുപ്പള്ളിയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തി ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.

പുതുപ്പള്ളിയില്‍ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ഇത്തവണ മണ്ഡലം ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ജെയ്ക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മണര്‍കാട്ടെ കണിയാംകുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ രാവിലെ എട്ടുമണിയോടെ ജെയ്ക്ക് വോട്ടു രേഖപ്പെടുത്തി. പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ജെയ്ക്ക് പോളിംഗ് ബൂത്തിലെത്തിയത്.

വികസന സംവാദത്തില്‍ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമര്‍ശനമുന്നയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിധ ബൂത്തുകളിലേക്ക് സന്ദര്‍ശനത്തിനായി പോകുകയും ചെയ്തു.

ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലാണ് വോട്ടു ചെയ്യാനെത്തിയത്. ഇന്ന് ജനങ്ങളുടെ കോടതിയിലാണെന്നും പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.

വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും എന്താണ് ഇവര്‍ ചെയ്യുന്നതെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

ഇന്ന് രാവിലെ 7മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്.

മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Related posts

Leave a Comment