ഇതാണ് മോനേ ഗോള്‍… ഒറ്റഗോളില്‍ സൗദിയുടെ വീരനായകനായി അല്‍ദൗസരി

10ാം മിനിറ്റില്‍ ലയണല്‍ മെസ്സി നേടിയ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തുകയും ഒന്നാം പകുതിയിലുടനീളം കളംഭരിക്കുകയും ചെയ്ത അര്‍ജന്റീന സൗദിക്കെതിരെ ജയവുമായി കിരീടയാത്രക്ക് തുടക്കമിടുമെന്നായിരുന്നു കാണികളിലേറെയും ഉറപ്പിച്ചത്.

താരപ്പൊലിമയെ അന്വര്‍ഥമാക്കി നിലക്കാത്ത ആക്രമണവുമായി ലാറ്റിന്‍ അമേരിക്കക്കാര്‍ ഖത്തറിലെ ലുസൈല്‍ മൈതാനത്ത് നിറഞ്ഞുനിന്ന മുഹൂര്‍ത്തങ്ങള്‍. ആര്‍പ്പുവിളികളുമായി കാണികള്‍ ഗാലറികളിലും.

എന്നിട്ടും, ഹെവാര്‍ഡ് എന്ന പരിശീലകന്റെ മന്ത്രങ്ങള്‍ ചെവിയിലും പിന്നെ കാലുകളിലും ഏറ്റെടുത്ത പച്ചക്കുപ്പായക്കാര്‍ അടുത്ത പകുതിക്കായി കാത്തുനിന്നു.

അതിനിടെ, സൗദി വലക്കണ്ണികള്‍ വിറപ്പിച്ച്‌ മൂന്നുവട്ടംകൂടി അര്‍ജന്റീന മുന്നേറ്റം പന്തെത്തിച്ചിരുന്നു. ഒരു വട്ടം മെസ്സിയും രണ്ടുവട്ടം ലൗട്ടറോ മാര്‍ടിനെസും. എല്ലാം ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി.

ഒരുവട്ടം മാര്‍ടിനെസിന്റെ കാലുകളും ഉടലുമെല്ലാം കൃത്യമായിട്ടും തോള്‍ഭാഗം ഇത്തിരി കടന്നതിനായിരുന്നു റഫറിയുടെ ഓഫ്സൈഡ് വിസില്‍. പരുക്കന്‍ കളിയുടെ മിന്നലാട്ടവും കണ്ടു.

എല്ലാം ചേര്‍ന്ന് അര്‍ജന്റീന ആക്രമണത്തിന്റെ മുനയൊടിച്ചുകളഞ്ഞപോലെയായി കാര്യങ്ങള്‍.

ഇടവേളക്കു ശേഷം എത്തിയ സൗദി ടീമില്‍ കണ്ടത് കാതലായ മാറ്റങ്ങള്‍. എതിര്‍ ആക്രമണത്തെ എണ്ണയിട്ട യന്ത്രംകണക്കെ ഓടിനടന്ന് പിടിക്കുകയും ഒപ്പം എതിര്‍ഹാഫില്‍ അതിവേഗം ഓടിക്കയറുകയും ചെയ്യുകയായിരുന്നു സൗദി തന്ത്രം.

48ാം മിനിറ്റില്‍ സാലിഹ് അല്‍ഷഹ്രിയായിരുന്നു സ്കോറര്‍. അതോടെ, ശരിക്കും ഞെട്ടിയ മെസ്സിസംഘത്തെ ചിത്രവധം നടത്തിയായിരുന്നു ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാകാന്‍ ശേഷിയുള്ള സാലിം അല്‍ദൗസരി കുറിച്ച വിജയ ഗോളിന്റെ പിറവി.

വലതുവിങ്ങില്‍ തുടക്കമിട്ട സാധാരണ നീക്കത്തിനൊടുവില്‍ പെനാല്‍റ്റി ബോക്സിലെത്തിയ പന്ത് അര്‍ജന്റീന പ്രതിരോധം തട്ടിയകറ്റുന്നു. പന്ത് പക്ഷേ, ചെന്നുപറ്റിയത് വീണ്ടും സൗദി താരത്തിന്റെ കാലില്‍.

ഊക്കന്‍ അടിയായി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറന്നത് തലവെച്ചുപിടിച്ച്‌ അര്‍ജന്റീന പ്രതിരോധം കാത്തു. അപകടമറിയിച്ച്‌ പന്ത് പിന്നെയും വീണത് അര്‍ജന്റീന ബോക്സില്‍.

ഓടിപ്പിടിച്ച അല്‍ദൗസരിയെന്ന 31കാരന്റെ ഊഴമായിരുന്നു പിന്നീട്. വട്ടമിട്ടുനിന്ന നീലക്കുപ്പായക്കാരെ കടക്കാന്‍ പന്തുമായി നേരെ പുറത്തേക്കോടിയ ദൗസരി വെട്ടിയൊഴിഞ്ഞ് തിരികെക്കയറുമ്ബോള്‍ കൂടുതല്‍ പേര്‍ മുന്നില്‍.

എല്ലാം മറികടന്ന് മാന്ത്രിക സ്പര്‍ശമുള്ള ഒന്നു രണ്ടു ടച്ചുകള്‍. ടോപ് കോര്‍ണറിലേക്ക് വെടിയുണ്ട കണക്കെ പാഞ്ഞ പന്തില്‍ കൈതൊടാന്‍ അര്‍ജന്റീന ഗോളി നീട്ടിച്ചാടിയെങ്കിലും ചരിത്രം പിറന്നുകഴിഞ്ഞിരുന്നു.

ഒരു പതിറ്റാണ്ടായി സൗദി ടീമിന്റെ ഭാഗമായ താരത്തിന്റെ ലോകകപ്പിലെ രണ്ടാം ഗോളായിരുന്നു ഇത്. ഖത്തര്‍ ലോകകപ്പ് ഇതുവരെയും കണ്ട ഏറ്റവും മികച്ച ഗോള്‍ എന്ന് നിസ്സംശയം പറയാവുന്നത്. കളി പിടിച്ച ഗോളോടെ അല്‍ദൗസരി ഇനി ഓരോ സൗദിക്കാരന്റെയും ഹീറോയാണ്.

വലിയ വിജയം കുറിച്ച ടീമിന് ഇനിയും കടമ്ബകളേറെയുണ്ട്. ഒരു ജയമെന്ന ആനുകൂല്യം സൗദിക്ക് കരുത്തുപകരുമെങ്കില്‍ അര്‍ജന്റീനക്കു മുന്നിലെ വഴികള്‍ കുറെകൂടി കടുപ്പമുള്ളതാണ്. ഇനിയുള്ള രണ്ടും ജയിക്കണം.

അതും ബിയസ്റ്റ പരിശീലിപ്പിക്കുന്ന ലെവന്‍ഡോവ്സ്കിയുടെ പോളണ്ടും പിന്നെ അമേരിക്കന്‍ കരുത്തരായ മെക്സിക്കോയും. ശനിയാഴ്ചയാണ് അര്‍ജന്റീനക്ക് അടുത്ത കളി.

Related posts

Leave a Comment