ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍ ; നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒലിച്ചുപോയി ഒരാള്‍ മരിച്ചു

ഇടുക്കി; ജില്ലയില്‍ ഇന്നലെയുണ്ടായ ശക്തമായമഴയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടില്‍ മൂന്നിടങ്ങളിലായും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടി ഒഴുകിയ വെള്ളപ്പാച്ചിലില്‍ വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി മാര്‍ട്ടിനെ കാണാതായി. കാറിലുണ്ടായിരുന്ന അനീഷ് എന്നയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കിയില്‍ ഗതാഗതം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, എന്നിവ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം രാത്രി സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ഡാമുകള്‍ തുറന്നതിനാല്‍, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊന്‍മുടി ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related posts

Leave a Comment