ആശുപത്രിയിലെ കൊലപാതകശ്രമം ; സ്‌നേഹയുടെ ഭര്‍ത്താവിന് പങ്കില്ല ; അനുഷ കോട്ടും സിറിഞ്ചും വാങ്ങിയത് കായംകുളത്ത് നിന്നും

തിരുവല്ല: പരുമല ആശുപത്രിയില്‍ നടന്ന കൊലപാതകശ്രമത്തില്‍ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന് പങ്കുള്ളതായി തെളിവില്ലെന്ന് പോലീസ്.

നിലവില്‍ അനുഷ മാത്രമാണ് പ്രതിയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ പരിശോധിച്ചു വരികയാണെന്നും തിരുവല്ല ഡിവൈഎസ്പി വ്യക്തമാക്കി.

ആശുപ‍ത്രിയിലെ തെളിവെടുപ്പിന് ശേഷം അനുഷയെ പോലീസ് കായംകുളത്തേക്ക് കൊണ്ടുപോയി.

അനുഷ ഉപയോഗിച്ച നഴ്‌സിംഗ് കോട്ടും സിറിഞ്ചും പിടിച്ചെടുത്തു. കായംകുളത്തെ പുല്ലുകുളങ്ങരയിലെ ഒരു കടയില്‍ നിന്നുമാണ് സിറിഞ്ചും കോട്ടും വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കല്‍ വിഷയങ്ങളില്‍ ധാരണയുള്ളയാളാണ് പ്രതിയെന്നും ആശുപത്രിയിലെ കാര്യങ്ങളെക്കുറിച്ച്‌ അനുഷയ്ക്ക് ധാരണയുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. അനുഷയെ പുല്ലുകുളങ്ങരയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.

ഇന്നലെ രാത്രിയില്‍ തന്നെ ആശുപത്രിയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ഇനി പോലീസിന് ആശുപത്രിയില്‍ നിന്നും കിട്ടാനുള്ളത്.

അനുഷയെ ഉടന്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകും. അതിന് ശേഷമാകും കോടതിയില്‍ ഹാജരാക്കുക എന്നാണ് വിവരം.

അനുഷ നടത്തിയ കൊലപാതക ശ്രമത്തില്‍ അരുണിനെ സംശയിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തേ അരുണിനോട് അനുവാദം ചോദിച്ച ശേഷമാണ് അനുഷ ആശുപത്രിയില്‍ സ്‌നേഹയെ കാണാനെത്തിയും കൊലപാതകശ്രമം നടത്തിയതും.

എന്നാല്‍ അനുഷ ഇത്തരത്തില്‍ ഒരു നീക്കം നടത്തുമെന്ന് തനിക്കറിയില്ലായിരുന്നെന്ന മൊഴിയാണ് അരുണ്‍ നല്‍കിയത്.

Related posts

Leave a Comment