ആശങ്കകള്‍ ബാക്കി; ഓണ്‍ലൈനില്‍ ഓ(പ)ണായി സ്‌കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ അധ്യയന വര്‍ഷത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഇന്ന് തുടക്കമാകും. സ്‌കൂളുകള്‍ തുറക്കാതെ ചരിത്രത്തിലാദ്യമായാണ് അധ്യയന വര്‍ഷം തുടങ്ങുന്നത്. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലാണ്.

‘ഫസ്റ്റ് ബെല്‍’ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് ആദ്യ പ്രക്ഷേപണം. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും. ഇതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും. ഓണ്‍ലൈന്‍ സംവിധാനമോ ടി.വിയോ ഇല്ലാത്തയിടങ്ങളില്‍ പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റു സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റും ടി.വി സൗകര്യവും ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എങ്ങനെ സാധ്യമാകുന്നതെന്ന് കണ്ടറിയണം. രണ്ടുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളില്ലെന്നുള്ള സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

സ്‌കൂള്‍ തുറക്കുന്നതുവരെയുള്ള താല്‍ക്കാലിക സംവിധാനമാണ് ഓണ്‍ലൈന്‍ ക്ലാസെന്നും അത് സ്‌കൂളിലെ പഠനത്തിന് പകരമല്ലെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പാഠപുസ്തകങ്ങള്‍ ഉടന്‍ സ്‌കൂളുകളിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment