കൊച്ചി: ആലുവായില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു വധശിക്ഷ വിധിച്ചു.
കേരളത്തെ നടുക്കിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
മകളുടെ ഘാതകന് ശിക്ഷ കിട്ടുന്നത് കാണാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. കേരളത്തെ നടുക്കിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
രാവിലെ 11 മണിയോടെ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ശിക്ഷാവിധി വന്നത് ശിശുദിനത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്.
13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്ബതികളുടെ അഞ്ച് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയതും ബലാത്സംഗത്തിന് ഇരയാക്കിയതും.
കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്ബാരത്തിന് പിന്നിലെത്തിച്ചു.
അതിന് ശേഷം മദ്യം കുടിപ്പിച്ചു ശേഷം കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ചത്. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി.
കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലയ്ക്കിടയില്‍ മൂടുകയും ചെയ്തു. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
സംഭവദിവസം തന്നെ പ്രതിയെ പിടികൂടി. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. തുടര്‍ന്ന് 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു.
ഒക്ടോബര്‍ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.