ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി; സര്‍ക്കാര്‍–സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്‌കരണം. സൂചന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ സമര പരിപാടികള്‍ അടുത്ത ഘട്ടത്തിലേക്ക് നീക്കാനാണ് സംഘടനയുടെ തീരുമാനം

അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി. എന്നാല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല.

ഡല്‍ഹി എംയിസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രികളായതിനാല്‍ കറുത്ത ബാഡ്ജ് കുത്തി ഇവിടുത്തെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. മറ്റു ആശുപത്രികളിലെ ഡോക്ടമാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഡല്‍ഹി സംസ്ഥാന കമ്മറ്റി അറിയിച്ചു.

സിസിഐഎം നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നും ആധുനിക വൈദ്യത്തെ തിരിച്ച്‌ നടത്തുന്നതെന്നും ഐഎംഎ. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും. 58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം.

അതേസമയം, സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. സമരം അനാവശ്യമെന്നും ആയുര്‍വേദ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Related posts

Leave a Comment