ഗുവാഹത്തി: ( 05.05.2020) കൊറോണ വൈറസ് വ്യാപനത്തിനൊപ്പം ഭീതി പരത്തി അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു. ഫെബ്രുവരി മുതല്‍ 2800 വളര്‍ത്തു പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തുകഴിഞ്ഞു. 100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. വളര്‍ത്തു പന്നികളിലാണിത് കണ്ടുവരുന്നത്. കൊറോണ വൈറസ് പോലെ ആഫ്രിക്കന്‍ പന്നിപ്പനിയുടെയും ഉറവിടെ ചൈനയാണെന്നാണ് അസമിന്റെ ആരോപണം. 2018-2020 കാലയളവില്‍ ചൈനയിലെ അറുപത് ശതമാനം വളര്‍ത്തുപന്നികളും ചത്തത് ആഫ്രിക്കന്‍ പന്നിപ്പനി മൂലമായിരുന്നു.
ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ, സ്ഥിതി വളരെ ഗുരുതരമാണെന്ന് എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മൃഗസംരക്ഷണ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘത്തെ നിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി.
പന്നികള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ സ്വകാര്യ പന്നി ഫാമുകളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫാമും, പരിസരവും അണുവിമുക്തമാക്കണം. പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്. പന്നികളില്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ഫാം ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1921 ല്‍ ലോകത്ത് ആദ്യമായി ആഫ്രിക്കയിലെ കെനിയയിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ കണക്കുകള്‍ പ്രകാരം 21 ലക്ഷമാണ് അസമിലെ പന്നികളുടെ എണ്ണം. ഇപ്പോള്‍ അത് 10 ലക്ഷം കൂടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.