മാനന്തവാടി: ‘കടുവ എത്തിയതു വലിയ അലർച്ചയോടെ’ എന്ന് പടമലയിൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ലിസി ജോസഫ്.
രാവിലെ പള്ളിയിൽ പോകുകയായിരുന്ന വെണ്ണമറ്റത്തിൽ ലിസിയെയാണു കടുവ ഓടിച്ചത്.
ലിസി ഓടി സമീപവാസിയായ ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു.
കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു.
പടമല പള്ളിക്കു സമീപമാണു റോഡ് ഉപരോധിച്ചത്.‘‘ആറരയായപ്പോൾ പള്ളിയിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു.
അപ്പോൾ ഞങ്ങളുടെ പറമ്പിൽനിന്നു വലിയ അലറൽ കേട്ടു. തൊട്ടടുത്ത ചേട്ടനെ വിളിച്ചു. ആനയാണെന്നു കരുതിയാണു വിളിച്ചത്.
അപ്പോഴേക്കും കടുവ ഇരച്ചുകുത്തിയെത്തി’’–ലിസി പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽനിന്നു ലിസി കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നു പ്രദേശവാസിയായ ഐക്കരാട്ട് സാബു പറഞ്ഞു.
വയനാട് പടമലയിൽ കാട്ടാന ആളെ ചവിട്ടിക്കൊന്ന അജീഷിന്റെ വീടിനടുത്താണു ഇന്നു കടുവയെ കണ്ടത്.