‘ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു’: കർഷക ആത്മഹത്യയിൽ രൂക്ഷവിമർശനവുമായി ഗവർണർ; കര്‍ഷകന്റെ വീട്ടിലെത്തും

ആലപ്പുഴ: ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്.

മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിനു വേണ്ടിയും വൻതുക ചെലവഴിക്കുന്നു. പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവർണർ എത്തും. തുടർന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദർശിക്കും.

കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ഇന്നു പുലർച്ചെയാണ് മരിച്ചത്.

ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയിൽ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചു. താൻ പരാജയപ്പെട്ടുപോയ കർഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്.

സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നത്.

Related posts

Leave a Comment