വാഷിംഗ്ടൺ : ലോകത്ത് ഏറ്റവും അംഗീകാരമുള്ള 13 ലോകനേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്. അമേരിക്കയിലെ മോണിംഗ് കൺസൾട്ട് എന്ന സ്വകാര്യ ഡേറ്റ ഇന്റലിജൻസ് സ്ഥാപനം നടത്തിയ ഗ്ലോബൽ ലീഡർ സർവേയിലാണ് 70 ശതമാനം പേരുടെ പിന്തുണയോടെ മോദി ഒന്നാമനായത്.
എല്ലാ ആഴ്ചയും റേറ്റിംഗ് നിശ്ചയിക്കാറുണ്ട്. സെപ്തംബർ രണ്ടിന് വന്ന കണക്കിലാണ് മോദി ഉയർന്ന റേറ്റിംഗ് സ്വന്തമാക്കിയത്.
മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ( 64%) രണ്ടാമതും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി (63 %) മൂന്നാമതുമെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (48 %) അഞ്ചാമതാണ്. ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ തുടങ്ങിയ ലോകനേതാക്കളെ പിന്തള്ളിയാണ് മോദി നേട്ടം കൈവരിച്ചത്. നെഗറ്റീവ് റേറ്റിംഗിൽ ഏറ്റവും കുറവ് പേർ നിരസിച്ച നേതാക്കളിലൊരാളും മോദിയാണ്. ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 25 ശതമാനം മാത്രമാണ് മോദിയെ അംഗീകരിക്കാതിരുന്നത്. കൊവിഡ് രണ്ടാം തരംഗ സമയത്ത് മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ, രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതാണ് സ്ഥിതി മെച്ചപ്പെടുത്തിയത്.
2019 ആഗസ്റ്റിലാണ് മോദിക്ക് ഏറ്റവും വലിയ റേറ്റിംഗ് ലഭിച്ചത്. 82%. കൊവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ ജൂണിൽ മോദിയുടെ റേറ്റിംഗ് 66 ശതമാനമായി കുറഞ്ഞിരുന്നു.