ന്യൂഡല്‍ഹി| വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി അതിരൂക്ഷമായി തുടരുന്നു. ഇന്നലെ അസമില്‍ വെള്ളപ്പൊക്കത്തില്‍ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ 37 ലക്ഷം പേരെ പ്രളയം ഗുരുതരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസമില്‍ 26 ജില്ലകളിലായി 27.80 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ബാര്‍പേട്ട, കൊക്രാജര്‍, മോറിഗാവ് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അസമില്‍ ഈ വര്‍ഷം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 122 ആയി.
ബീഹാറില്‍ ഗന്ധക് നദി മൂന്ന് സ്ഥലങ്ങളില്‍ രണ്ട് കായലുകള്‍ ഭേദിച്ച് ഒഴുകുന്നതിനാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവടെ പ്രളം ഒരു ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട്. ഇവിടെ ഇതുവരെയഉം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്ത് ജില്ലകളിലെ 529 പഞ്ചായത്തുകളിലായി 9.60 ലക്ഷം പേരെ പെള്ളപ്പൊക്കം ബാധതച്ചതായി ദുരന്ത നിവാരണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. തുടര്‍ച്ചയായ മഴയില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പഞ്ചിമ സിയാംഗ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പ്രധാന റോഡുകളെല്ലാം പൂര്‍ണ്ണമായി നശിച്ചു. അതേസമയം, ജൂലൈ 26 മുതല്‍ 28 വരെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും ജൂലൈ 27 മുതല്‍ 29 വരെ പഞ്ചാബിലും ഹരിയാനയിലും വ്യാപകമായ കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.