തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിൻ്റെ വീട്ടിൽ വിജിലൻസ് പരിശോധന.
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് പഞ്ചായത്തിലെ ഗോവിന്ദമംഗലം കുഞ്ചുവീടിലുള്ള വീട്ടിലാണ് ആണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ഇയാളുടെ കുടുംബവീട് ഓഹരി കിട്ടിയതിൽ നിർമ്മിക്കുന്ന പുതിയ വീട്ടിൽ ആയിരുന്നു പരിശോധന. മണ്ണാർക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റായ സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
അവിവാഹിതനായ ഇയാൾക്ക് ഇപ്പോൾ നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ല. ഇടയ്ക്ക് വന്നുപോകാറുണ്ടെങ്കിലും ബന്ധുക്കളെ സന്ദർശിക്കാറില്ലന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.
പാലക്കാട് ജില്ലയിൽ വില്ലേജ് ഓഫീസിൽ ജോലി കിട്ടിയ ശേഷം അവിടെത്തന്നെ ഇയാൾ സ്ഥിരതാമസമാക്കിയിരുന്നു.
നാട്ടിൽ നിരവധി വിവാഹാലോചനകൾ നടന്നുവെങ്കിലും കുടുംബ പശ്ചാത്തലം കാരണം എല്ലാ ആലോചനകളും മുടങ്ങുകയായിരുന്നു. അതിൽ അസ്വസ്ഥനായാണ് സുരേഷ് നാടുമായുള്ള അടുപ്പം ഉപേക്ഷിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
നിർധന കുടുംബത്തിൽ ജനിച്ച സുരേഷിൻ്റെ അച്ഛൻ ചായക്കട നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. പിഎസ്സി പഠനം നടത്തി ജോലി നേടിയ ശേഷം പാലക്കാട് നിയമനം ആയത് മുതൽ മാറ്റങ്ങൾ ഉണ്ടായിട്ടും ഇയാൾ പാലക്കാട് വിട്ടുപോകാൻ കൂട്ടാക്കിയില്ല.
ഇവിടെ അനധികൃത വരുമാനം നേടാനുള്ള ലക്ഷ്യവും ഇവിടം സുരക്ഷിത ഇടവുമെന്ന ധാരണയിലും ആയിരുന്നു ഈ നിലപാട്.
സിഐ സനൽ കുമാർ ടി എസ്, എഎസ്ഐ മധു, എസ്സിപിഒ പ്രദീപ്, സിപിഒ മനോജ്, ഡബ്ല്യു സിപിഒ ജയന്തി, ഔദ്യോഗിക സാക്ഷി പിഡബ്ല്യുഡി ഓഫീസർ അരുൺ പ്രകാശ് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്.
രാത്രി എട്ടുമണിക്ക് തുടങ്ങിയ 11.30 ഓടെ അവസാനിച്ചു.അതേസമയം സുരേഷ് കുമാറിന്റെ താമസ സ്ഥലത്തുനിന്ന് പണവും സ്ഥിരനിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.5 കോടി രൂപ കണ്ടെടുത്തു.
മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും ഉൾപ്പെടെ കണ്ടെടുത്തത്.
അഞ്ചുരൂപയുടെയും 10 രൂപയുടെയും നാണയത്തുട്ടുകളായിരുന്നു കൂടുതൽ. രാത്രി എട്ടരയോടെയാണ് വിജലൻസ് പരിശോധന പൂർത്തിയാക്കി മടങ്ങിയത്.
വസ്തുവിൻ്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ രാവിലെ വിജിലൻസിന്റെ പിടിയിലായത്.
പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിൻ്റെ കൈവശമാണെന്നറിഞ്ഞു.
സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താനാണ് ആവശ്യപ്പെട്ടത്.
തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസിനെ അറിയിക്കുകയായിരുന്നു.
മണ്ണാർക്കാട് എംഇഎസ് കോളജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറിൽവെച്ച് 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.