അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി, ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

ബെംഗളുരൂ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായഅര്‍ജുന്‍ അടക്കമുള്ളവരുടെ തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ എത്തി.

ഗോവയില്‍ നിന്നുള്ള ഡ്രഡ്ജറാണ് ഇപ്പോള്‍ ഷിരൂരിലെത്തിയത്. കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുക. നാവികേസനയുടെ ഡൈവിങ് സംഘം ഉച്ചയോടെ എത്തും. പരിശോധന നടത്താന്‍ നാല് മണിക്കൂറിനടുത്ത് സമയമാവശ്യമാണെന്നാണ് ഷിപ്പിങ് കമ്ബനി അറിയിക്കുന്നത്.

ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമായാല്‍ ആദ്യം തിരച്ചില്‍ നടക്കുക നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച്‌ വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്ബനി കണക്കു കൂട്ടുന്നത്.

ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറാണ് ഇത്. വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ച്‌ നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍.

Related posts

Leave a Comment