കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളിയോടു ചേർന്ന വനപ്രദേശത്ത് എത്തി.
ബുധനാഴ്ച രാത്രിയിൽ വനം വകുപ്പിനു ലഭിച്ച സിഗ്നൽ പ്രകാരം, ആകാശദൂരം അനുസരിച്ചു കുമളിക്ക് ആറുകിലോമീറ്റർ അടുത്തുവരെ ആനയെത്തി.
എന്നാൽ ആന പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി.കഴിഞ്ഞ ഒരാഴ്ചയായി പെരിയാർ കടുവാ സങ്കേതത്തിലെ മുല്ലക്കുടി, മേദകാനം ഭാഗങ്ങളിലെ വനമേഖലയിലാണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്.
തമിഴ്നാട്ടിലെ മേഘമല ഭാഗത്തെ വനമേഖലയിൽനിന്ന് എത്തിയ ശേഷമാണ് അരിക്കൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരുന്നത്. ഇതിനിടെയാണ് കുമളി ടൗണിനോടു ചേർന്ന വനപ്രദേശത്തേക്ക് ആന എത്തിയത്.
ആനയുടെ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽനിന്നു ബുധനാഴ്ച ലഭിച്ച സിഗ്നലുകളിൽനിന്നാണ് വനം വകുപ്പ് ഇക്കാര്യം മനസിലാക്കിയത്.
ആകാശദൂരം അനുസരിച്ചു കുമളി ടൗണിന് ആറു കിലോമീറ്ററനടുത്തു വരെ അരിക്കൊമ്പൻ എത്തി. സാധാരണ ദൂരം കണക്കാക്കിയാൽ 10 കിലോമീറ്ററിനു മുകളിൽ വരുമെന്നാണ് വനം വകുപ്പ് പറയുന്നത്.
രാത്രിയോടെ തന്നെ കൊമ്പൻ മടങ്ങിയതായും വനം വകുപ്പിനു സിഗ്നൽ ലഭിച്ചു.
അതേസമയം ആന ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്ന ആശങ്കവേണ്ടെന്നും വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇവർ വിഎച്ച്എഫ് ആൻ്റിന ഉപയോഗിച്ച് ആനയുടെ സ്ഥാനം നിർണയിക്കാനുള്ള ശ്രമം നടത്തുകയാണ്. ആന വനത്തിനുള്ളിലേക്ക് കടന്നാൽ സിഗ്നൽ ലഭിക്കാൻ തടസം നേരിട്ടേക്കും.
ചിന്നക്കനാലിനെയും പരിസരപ്രദേങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടി ഏപ്രിൽ 29 നാണ് പെരിയാർ ടൈഗർ റിസർവിൻ്റെ ഭാഗമായ മേദകാനത്തിന് സമീപത്തെ സീനിയറോടയിൽ വനം വകുപ്പ് തുറന്നുവിട്ടിരുന്നത്.
ഇതിനു ശേഷം ഇവിടെനിന്നു നടന്നുതുടങ്ങിയ കൊമ്പൻ തമിഴ്നാട്ടിലെ മേഘമല കടുവാ സങ്കേതത്തിലെത്തി ഇവിടുത്തെ മണലാർ, ഇറവങ്കലാർ എന്നിവിടങ്ങളിൽ വിഹരിക്കുകയായിരുന്നു.
ഇതിനിടെ, മണലാർ എസ്റ്റേറ്റിലെ റേഷൻ കടയ്ക്കു നേരെ അരിക്കൊമ്പൻ്റെ ആക്രമണം ഉണ്ടായി. മേഘമലയിലേക്കു പോകുന്ന ചുരത്തിൽ കൊമ്പൻ ബസിനുനേരെ പാഞ്ഞടുത്തിരുന്നു. തുടർന്നാണ് തുറന്നുവിട്ട അതേ ഇടത്തേക്ക് അരിക്കൊമ്പൻ മടങ്ങിയെത്തിയത്.