അമിത്ഷാ ഇടപെടണം, സുരേന്ദ്രനെ തിരുത്തണം… സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി ശോഭാസുരേന്ദ്രനും സംഘവും

ന്യൂഡല്‍ഹി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന അവസരത്തില്‍ പടലപ്പിണക്കങ്ങളിലും ഗ്രൂപ്പിസത്തിലും പൊറുതിമുട്ടി ബി ജെ പി കേരളഘടകം. മുന്‍പ് കോണ്‍ഗ്രസില്‍ കാണുന്ന തരത്തിലുള്ള പരസ്യമായ വിഴുപ്പലക്കലാണ് ഇപ്പോള്‍ ബി ജെ പിയിലും സംഭവിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചവര്‍ ഇപ്പോള്‍ പരാതിയുമായി കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചിരിക്കുകയാണ്. ദേശീയ അദ്ധ്യക്ഷനായ നഡ്ഡയ്ക്കും, ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയുമാണ് പരാതിയുമായി സമീപിച്ചിരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധനും പിന്നാലെ 24 സംസ്ഥാനനേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് ഇതിന്റെ ഭാഗമായി നല്‍കി.

സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനെതിരെ നിരവധി ആരോപണങ്ങളാണ് പരാതിയില്‍ പറയുന്നത്. കേരളത്തില്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഇങ്ങനെ പോയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വന്‍ നഷ്ടം പാര്‍ട്ടിക്കുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 70 ശതമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും പ്രാതിനിധ്യം ഉറപ്പിക്കാനാവുന്ന അവസ്ഥയുണ്ടെന്നും എന്നാല്‍ എല്ലാവരെയും ഒരുപോലെ കൊണ്ടുപോയില്ലെങ്കില്‍ ഈ നേട്ടം നേടാന്‍ കഴിയില്ലെന്ന ഓര്‍മ്മപ്പെടുത്തലും കേന്ദ്രത്തിനയച്ച കത്തിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഏതാനും നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പരസ്യ പ്രതികരണത്തില്‍ കേന്ദ്ര നേതൃത്വത്തിന് ഒട്ടും തൃപ്തിയില്ല. കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമാണ് കേരളത്തില്‍ അടുത്തിടെ സുരേന്ദ്രനെ അദ്ധ്യക്ഷനാക്കിയത്. ഇതിന് ശേഷം മുഖ്യ പ്രതിപക്ഷത്തിനെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് കേരളത്തില്‍ ബി ജെ പി നടത്തിയത്. സ്വപ്ന ഉള്‍പ്പെട്ട സ്വര്‍ണ കള്ളക്കടത്തിലടക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ പത്രസമ്മേളനത്തിലൂടെ കെ സുരേന്ദ്രന്‍ നടത്തിയിരുന്നു.

Related posts

Leave a Comment