അഭയ കേസ്; പ്രതികളെ കോടതിയില്‍ എത്തിച്ചു

അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്. പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും.

അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന ഇന്നലെയുണ്ടായ ചരിത്ര വിധി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് പ്രതീക്ഷിക്കുന്ന ശിക്ഷാ വിധി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച്‌ കയറിയെന്ന കുറ്റം ഫാ. തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക.

പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. ഇരുവാദങ്ങളും പരിശോധിച്ചാകും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ശിക്ഷ വിധിക്കുക.

Related posts

Leave a Comment