സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചതിന് അധ്യാപികയായ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന് കാട്ടി അഭിഭാഷകന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
– സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫേസ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ അഭിഭാഷകന്‍ കൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്ബില്‍ ഇകഴ്ത്തുന്നതരത്തിലുള്ളതാണെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.
ശ്രീജിത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാ എന്ന് പറഞ്ഞതിനെ ധാര്‍ഷ്ട്യമായും അഹങ്കാരമായും ചിത്രീകരിച്ച് സ്വഭാവഹത്യ നടത്തുകയാണ്. അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മേലുള്ള ഒരു കുതിരകയറല്‍ കൂടിയാണ് നടത്തിയിരിക്കുന്നതെന്ന് അധ്യാപിക നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
വിക്ടേഴ്സ് ചാനലില്‍ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസ്സിലൂടെയാണ് സായി ശ്വേത എന്ന അധ്യാപിക ശ്രദ്ധേയയായത്.
സായി ശ്വേത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്
പ്രിയപ്പെട്ടവരെ ,
ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് .
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓണ്‍ലൈന്‍ ക്ലാസ്സിന് നിങ്ങള്‍ തന്ന വലിയ സപ്പോര്‍ട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകള്‍ക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതില്‍ പ്രാദേശികമായ ഒട്ടേറെ പരിപാടികളില്‍ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാന്‍ പങ്കെടുക്കാറുള്ളത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .
കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്ബറില്‍ നിന്നും ഫോണ്‍ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്ബര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോള്‍ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.
പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാള്‍ ഫേസ്ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു.
എന്നെ സ്നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു .
ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത് . വിദ്യാസമ്ബന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു.
പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.അതിന്റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചര്‍
ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്
“സിനിമ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചു” എന്നൊക്കെ ക്യാപ്ഷനിട്ട് ചില വാര്‍ത്തകള്‍ പറന്നു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ചില വസ്‌തുതകള്‍ പറയാതെ വയ്യ….
ഒരു അടുത്ത സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കവെയാണ് സ്കൂള്‍ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓണ്‍ലൈനില്‍ വൈറലായ ടീച്ചര്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസര്‍ മുന്നോട്ട് വെച്ചത്. തുടര്‍ന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭര്‍ത്താവിനെയും, അവരുടെ മീഡിയ കമ്ബനിയുടെ മാനേജരെയും ഫോണില്‍ ബന്ധപ്പെടുകയും അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.
എന്നാല്‍ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരില്‍ നിന്നുള്‍പ്പെടെ ലഭിച്ചത്. ആ അനുഭവങ്ങളും, സോഷ്യല്‍ മീഡിയയില്‍ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറല്‍ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് അപമാനകരമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ടീച്ചര്‍ പരാതി നല്‍കിയിട്ടുള്ളത്.
പരാതി നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയില്‍ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകള്‍ കെട്ടുമ്ബോള്‍ സിനിമയില്‍ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികള്‍ വ്യാഖ്യാനിക്കുക.
അവര്‍ക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയിസ്ബുക്കിലുണ്ട് അക്കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയുന്നു. സിനിമയില്‍ അഭിനയിക്കാത്തതിന് അപമാനിച്ചു എന്ന മാധ്യമവാര്‍ത്തകള്‍ക്കും, പരാതിക്കാരിക്ക് അപമാനമായി തോന്നിയതുമായ പഴയ പോസ്റ്റ് ഇതോടൊപ്പം #repost ചെയ്യുന്നു. എന്റെ അനുഭവം എന്റെ അഭിപ്രായവും നിലപാടുമാണ് അതില്‍ ദേവേന്ദ്രന്റെ അപ്പന്‍ മുത്തുപ്പട്ടര്‍ക്ക് പോലും റോളില്ല.