അന്ന് ഒരു ഗ്രാമത്തെ ഒഴുക്കിക്കളഞ്ഞു, അഞ്ചാണ്ട് തികയാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വയനാട് സാക്ഷ്യം വഹിക്കുന്നത് അതിലും വലിയ ദുരന്തത്തിന്

കല്‍പ്പറ്റ: വയനാട്ടിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു പുത്തുമല. തേയിലയുടെ പച്ചപ്പിനുള്ളില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍.

ശങ്കൊലിയും ബാങ്കൊലിയും മുഴങ്ങുന്ന മസ്ജിദും ക്ഷേത്രവും തൊട്ടുരുമ്മുന്ന പ്രദേശം. പുത്തുമലയുടെ ചരിത്രത്തില്‍ രാഷ്ട്രീയ സംഘർഷങ്ങളോ മത തർക്കങ്ങളോ ഉണ്ടായിരുന്നില്ല.

എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ ഗ്രാമം ഒറ്റ ദിനം കൊണ്ടാണ് തുടച്ചുനീക്കപ്പെട്ടത്. 2019 ആഗസ്റ്റ് എട്ടിലെ കനത്തമഴയില്‍ ഉറ്റവരെയും വീടും ഉള്‍പ്പടെ എല്ലാം നഷ്ടമായി. ഉരുള്‍പൊട്ടലില്‍ പതിനേഴ് പേർക്ക് ആണ് അന്ന് ജീവൻ നഷ്ടമായത്. വീടുകളും അമ്ബലവും മസ്‌ജിദുമെല്ലാം ഒഴുകിപ്പോയി. അഞ്ച് പേർ ഇപ്പോഴും കാണാമറയത്താണ്.

പക്ഷേ, മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്‌റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവർ എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. വരില്ലെന്ന് അറിയാമെങ്കിലും അഞ്ചുപേരുടെയും ഉറ്റമിത്രങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

ദുരന്തം നടന്നിട്ട് അഞ്ചാണ്ട് തികയാൻ ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ. അപ്പോഴാണ് അതുപോലെ അല്ലെങ്കില്‍ അതിലും വലിയൊരു ദുരന്തത്തിന് വയനാട് സാക്ഷിയാകുന്നത്. ഇതുവരെ പിഞ്ഞുകുഞ്ഞുങ്ങളുടേതുള്‍പ്പടെ നാല്‍പ്പതിലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിരവധി പേരെ കാണാതായി. വീടുകള്‍ ഒഴുകിപ്പോയി. ദുരന്തമുണ്ടായത് രാത്രിയായതിനാല്‍ത്തന്നെ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. എങ്ങും ഹൃദയഭേദകമായ കാഴ്ചകളാണ്.

Related posts

Leave a Comment