‘അധിക്ഷേപിച്ച്‌ കളയാമെന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല; ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല’; അൻവറിന് വ്യക്തിത്വമില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം∙ ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി.അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ.

അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്തു നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്ബോള്‍ അത് പൂർത്തിയാക്കുന്നതിന് മുൻപ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഎമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും സജി ചെറിയാൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.

”പാർട്ടിയുടെ സമുന്നതനായ നേതാവാണ് പിണറായി വിജയൻ. ആർഎസ്‌എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ്. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതല്‍ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ല” – സജി ചെറിയാൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.

”പി.വി.അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി.അൻവർ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ പത്രസമ്മേളനത്തില്‍ നടത്തിയ ജല്‍പനങ്ങള്‍. ഇക്കാര്യത്തില്‍ ഇതുവരെയുള്ള അയാളുടെ നിലപാടുകളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വർഗശത്രുക്കള്‍ക്ക് വേണ്ടിയാണ് അൻവർ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്.

മുഖ്യമന്ത്രിക്ക് അൻവർ നല്‍കിയിട്ടുള്ള പരാതികളില്‍ അന്വേഷണം നടക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാർ ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. എന്നാല്‍ അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്തു നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്ബോള്‍ അത് പൂർത്തിയാക്കുന്നതിന് മുൻപ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഎമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്?

എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരെ പൊരുതി പോരാട്ടങ്ങള്‍ നയിച്ച്‌ ഉയർന്നുവന്ന പാർട്ടിയാണ് സിപിഎം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പാർശ്വവല്‍കരിക്കപ്പെട്ടവരുടെയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികള്‍ ജീവൻ നല്‍കി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയതയോടും ഒരു തരത്തിലുള്ള വലതുപക്ഷ നിലപാടുകളോടും സന്ധിയില്ലാ സമരം നയിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണിത്. ആ പാർട്ടിയുടെ സമുന്നതനായ നേതാവാണ് പിണറായി വിജയൻ. ആർഎസ്‌എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം.

രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതല്‍ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ല.”

Related posts

Leave a Comment