അഞ്ചുവയസുകാരിയായ മകളുമായി പുഴയില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനെ കണ്ടെത്താനായില്ല

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മകളുമായി പുഴയില്‍ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്‍റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്.

ഇവരുടെ മകള്‍ അഞ്ചുവയസുകാരി ദക്ഷക്കായുള്ള തെരച്ചില്‍ രണ്ടാംദിവസവും ഊര്‍ജ്ജിതമായി നടന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുഴയില്‍ അകപ്പെട്ട ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ദര്‍ശനയുടെ മരണം.വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു ദര്‍ശന മകളെയുംകൊണ്ട് പുഴയില്‍ ചാടിയത്.

ദക്ഷയും അമ്മയും കുടയുമായി പുഴയുടെ ഭാഗത്തേക്ക് നടന്നുപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പിന്നീടാണ് അമ്മ കുട്ടിയുമായി പാത്തിക്കല്‍ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയെന്ന കാര്യം അറിഞ്ഞത്. പുഴയുടെ സമീപത്തെ വീട്ടിലുള്ള യുവാവാണ് സംഭവം ആദ്യം കണ്ടത്.

ഇദ്ദേഹം ഓടിയെത്തി ദര്‍ശനയെ രക്ഷിച്ചെങ്കിലും ദക്ഷയെ കണ്ടെത്താനായിരുന്നില്ല.

അറുപത് മീറ്ററോളം നീന്തിയാണ് ദര്‍ശനയുടെ അടുത്ത് എത്താനായത്. ഈ സമയം കൊണ്ട് കുഞ്ഞ് വെള്ളത്തില്‍ മുങ്ങിതാണുപോയിരുന്നു.വെള്ളിയാഴ്ചയും കുട്ടിക്കായി പുഴയിലാകമാനം തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

തിരച്ചിലിന് നേതൃത്വം നല്‍കാനായി കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖും സ്ഥലത്തെത്തിയിരുന്നു.

ദേശീയദുരന്തനിവാരണ സേനക്കൊപ്പം കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം

സിഎച്ച് റെസ്‌ക്യൂ ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി എന്നിവര്‍ സംയുക്തമായി ബോട്ടുകളും നെറ്റും ഉപയോഗിച്ച് തന്നെയായിരുന്നു വെള്ളിയാഴ്ചയും തെരച്ചില്‍

നടത്തിയത്.

ഇടക്കെല്ലാം പെയ്യുന്ന മഴയും വെള്ളത്തിന്‍റെ കടുത്ത തണുപ്പും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. തണുപ്പായതിനാല്‍ തന്നെ വെള്ളത്തിലിറങ്ങി

തുടര്‍ച്ചയായുള്ള തെരച്ചില്‍ ദുഷ്‌കരമായിരുന്നു. പുഴയിലെ അടിയൊഴുക്കാണ് മറ്റൊരു വെല്ലുവിളി.

Related posts

Leave a Comment