അച്ഛന് ചിതയൊരുങ്ങുന്നതറിയാതെ ഐസിയുവില്‍ ദേവുചന്ദന; അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്‌എടി ആശുപത്രി സൂപ്രണ്ട്

ആലപ്പുഴ: ഐസിയുവില്‍, ജീവനുവേണ്ടിയുള്ള ദേവുവിന്റെ പോരാട്ടം തുടരുമ്ബോള്‍ പുറത്ത് അച്ഛനു ചിതയൊരുങ്ങും. ദേവുവിന്റെ അച്ഛന്‍ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കരയില്‍ ബി.ചന്ദ്രബാബുവിനെ (38) തിരുവനന്തപുരം എസ്‌എടി ആശുപത്രി വളപ്പില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നൂറനാട് പുത്തന്‍വിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടിയിരുന്നു. ടിവി ചാനല്‍ പരിപാടിയും ശ്രദ്ധനേടി. തലച്ചോറില്‍ നീര്‍ക്കെട്ട് ബാധിച്ച്‌ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ദേവു. മകളുടെ അസുഖത്തെത്തുടര്‍ന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടര്‍ന്ന് ജീവനൊടുക്കിയതാവാം എന്നുമാണ് പൊലീസ് നിഗമനം.
മൃതദേഹം മോര്‍ച്ചറിയിലാണ്. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും തുടര്‍നടപടികള്‍. രജിതയാണു ഭാര്യ. ഇവര്‍ക്കുണ്ടായ ഇളയ കുട്ടി 6 മാസം മുന്‍പ് എസ്‌എടി ആശുപത്രിയില്‍ പ്രസവം നടന്ന് മണിക്കൂറുകള്‍ക്കകം മരിച്ചുപോയിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.

അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്‌എടി ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാര്‍ അറിയിച്ചു.

Related posts

Leave a Comment