അങ്കമാലിയിലെ കൂട്ടമരണം; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍

അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന. ജൂണ്‍ 8നാണ് പാറക്കുളം അയ്യമ്ബിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്‍ എന്നിവര്‍ മരിച്ചത്.

വീടിന് തീപിടിച്ചായിരുന്നു മരണം. ഇവരുടെ കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍.

തലേദിവസം ബിനീഷ് കുര്യന്‍ പെട്രോള്‍ വാങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും.

ബിനീഷും ഭാര്യയും മക്കളും മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിന്റെ അമ്മ ഉറങ്ങിയിരുന്നത്.

പുലര്‍ച്ചെ മുകളിലത്തെ നിലയിലെ മുറിയില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബിനീഷിന്റെ അമ്മ ഉണര്‍ന്നത്.

മുറിയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പകച്ചുപോയ അമ്മ ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു.

മുറിയുടെ കതക് കുത്തിത്തുറന്ന് ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

പിന്നാലെ ബഹളം കേട്ട് നാട്ടുകാരും ഇവിടേക്ക് എത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്.

അങ്കമാലിയില്‍ മലഞ്ചരക്ക് മൊത്തവ്യാപാരിയായിരുന്നു ബിനീഷ്.

Related posts

Leave a Comment