മൈക്രോസോഫ്റ്റ് സ്തംഭനം; സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 11 വിമാനങ്ങള്‍

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സ്തംഭനം മൂലം രാജ്യത്തെ വിമാന സർവീസുകളില്‍ പ്രതിസന്ധി തുടരുന്നു. ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ വൈകിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് വിമാനങ്ങള്‍ ഒരു മണിക്കൂർ വരെ വൈകുന്നതായാണ് യാത്രക്കാർ പരാതിപ്പെടുന്നത്. സംസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്. അതേസമയം വിൻഡോസ് കമ്ബ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്നാണ് ക്രൗഡ്‌സ്ട്രൈക്ക് കമ്ബനി വ്യക്തമാക്കുന്നത്. കമ്ബനിയുടെ സെക്യൂരിറ്റി അപ്ഡേറ്റില്‍ വന്ന പിഴവ് മൂലമാണ് തകരാർ സംഭവിച്ചത്. അത് പരിഹരിച്ചുവെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് വക്താക്കള്‍ അറിയിച്ചു.

അര്‍ജുന്റെ ലോറിയുടെ ലൊക്കേഷൻ റഡാറില്‍ കണ്ടെത്തി; പ്രദേശത്ത് ഊര്‍ജിത തിരച്ചില്‍

മംഗളൂരു: ഉത്തര കന്നഡയിലെ അംഗോളക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ റഡാറില്‍ തെളിഞ്ഞു. ശനിയാഴ്ച രാവിലെ മംഗളൂരുവില്‍ നിന്നും എത്തിച്ച റഡാർ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. നിലവില്‍ ഈ സ്ഥലത്തെ മണ്ണ് മാറ്റിക്കൊണ്ട് ഊർജിത തിരച്ചില്‍ നടക്കുകയാണ്. റഡാർ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തണമെന്ന് കേരള മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് നിലവില്‍ മഴയില്ലാത്തത് സുഗമമായി രക്ഷാപ്രവർത്തനം നടത്താൻ സഹായകരമാവുന്നുണ്ട്. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ പങ്കാളികളാണ്. ദേശീയപാത 66ല്‍ ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജില്‍ നടന്ന അപകടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച അപകടം നടന്നിട്ടും അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍…

ഫ്ലാറ്റില്‍ തീപിടിത്തം; കുവൈറ്റില്‍ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

കുവൈറ്റ് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്. നാട്ടില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈറ്റില്‍ തിരിച്ചെത്തിയത്. രാത്രി എട്ടോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ്; കുത്തിവെപ്പിനിടെ യുവതി അബോധാവസ്ഥയിലായി, ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ്. നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പൻറെ ഭർത്താവിൻറെ പരാതി പ്രകാരമാണ് കേസെടുത്തത്. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സർജൻ വിനുവിനെതിരെ കേസെടുത്തത്.

അര്‍ജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്, റഡാര്‍ ഉപയോഗിച്ച്‌ മണ്ണിനടിയിലായ ലോറി കണ്ടെത്താന്‍ ശ്രമം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് തെരച്ചില്‍ നിര്‍ത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം കൂടി തുടരുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ മഴ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, അഗ്‌നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തുന്നത്. കോഴിക്കോട്ടെ വീട്ടില്‍ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.