സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു: മതിലിടിഞ്ഞ് നാല് മരണം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. പലയിടങ്ങളിലും അപകടങ്ങളുണ്ടായി. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

മംഗളൂരുവിനടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്തമഴയില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലുപേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

മരിച്ചവർ ഉറങ്ങിക്കിടക്കുകയായിരുന്നു. റിഹാന മൻസിലില്‍ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്.

മതില്‍ തക‌ന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

വടകര മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി പോസറ്റുകളടക്കം നിലംപതിച്ചു. 15 മീറ്ററോളം ഉയരത്തില്‍ നിന്നാണ് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്.

രണ്ട് സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സമീപത്ത് പലയിടങ്ങളിലും മണ്ണ് ഇളകിയിരിക്കുകയാണ്.

മണ്ണിടിഞ്ഞതിന് തൊട്ടുമുകളിലെ ഒരു വീട് അപകടാവസ്ഥയിലാണ്.

മഴ കുറയാത്ത സാഹചര്യത്തില്‍ സ്ഥലത്ത് നിന്ന് മണ്ണ് വീഴാതിരിക്കാനുള്ള മാർഗം അധികൃതർ

സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്ത് ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മൂന്നാർ ദേവികുളം കോളനിയില്‍ വീടിന് മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി.

വില്‍സൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

എറണാകുളം പൂതൃകയില്‍ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. പൂതൃക സ്വദേശി ഷിബുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ കോസ്‌വേ വെള്ളത്തില്‍ മുങ്ങി.

400ഓളം കുടുംബങ്ങള്‍ക്ക് മറുകരയിലെത്താനുള്ള ഏക മാർഗമാണിത്. പമ്ബയിലെയും അച്ചൻകോവിലാറിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

കോന്നി അടവി ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ച് സവാരി താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

തൃശൂർ പെരിങ്ങല്‍ക്കൂത്ത് ഡാമില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിനാല്‍, ചാലക്കുടി പുഴയുടെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു.

പുതുവല്‍ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു.

അമ്ബലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകർന്ന് മാതാവിനും നാല് വയസുള്ള കുട്ടിക്കും പരിക്കേറ്റു.

കാക്കാഴം കിഴക്ക് പുത്തൻ ചിറയില്‍ ഉസ്മാന്റെ വീടാണ് തകർന്നത്.

Related posts

Leave a Comment