അര്‍ധരാത്രി വരാമെന്ന് മന്ത്രി? വേണ്ടെന്ന് എന്‍ഐഎ; ഒടുവില്‍ ക്യാമറയ്ക്ക്‌ മുന്നില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കബളിപ്പിച്ചു കൊണ്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന് മുമ്ബാകെ മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. അതിന് ശേഷം മന്ത്രി നടത്തിയ വെല്ലുവിളികളും മുങ്ങി നടക്കലും മന്ത്രിസഭയെയും സര്‍ക്കാറിനെയും മുഴുവനായി സംശയ നിഴലില്‍ ആക്കുന്നതായിരുന്നു. ഇന്ന് പുലര്‍ച്ച്‌ എന്‍ഐഎ ഓഫീസ് മുമ്ബാകെ മന്ത്രി എത്തിയതും പ്രതിപക്ഷം ആരോപിക്കുന്നതു പോലെ തലയില്‍ മുണ്ടിട്ടു കൊണ്ടായിരുന്നു എന്നു തന്നെ പറയേണ്ടി വരും. കാരണം, അതീവ രഹസ്യമായി എത്തിയ മന്ത്രി മാധ്യമങ്ങളുടെ കണ്ണില്‍ പെടാതിരിക്കാന്‍ വേണ്ടി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.
അതീവ രഹസ്യമായാണ് മന്ത്രി കളമശ്ശേരിയില്‍ എത്തിയതും അവിടെ നിന്നും പുലര്‍ച്ചെ ആറ് മണിയോടെ എന്‍ഐഎ ഓഫീസിലേക്ക് എത്തിയതും. ചോദ്യം ചെയ്യലിനായി കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത് കളമശ്ശേരി മുന്‍ എംഎ‍ല്‍എ എ.എം യൂസഫിന്റെ കാറിലായിരുന്നു. മന്ത്രി ഇന്ന് നേരിട്ട് വിളിച്ച്‌ വാഹനം ആവശ്യപ്പെടുക ആയിരുന്നു എന്ന് എ.എം യൂസഫ് വ്യക്തമാക്കി. രാത്രി ഒന്നരയ്ക്കാണ് ജലീല്‍ കാര്‍ ആവശ്യപ്പെട്ടു വിളിച്ചത്. നേരത്തെ വ്യവസായിയുടെ കാറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയത് വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടിക്കാരന്‍ കൂടിയായ യൂസഫിന്റെ കാര്‍ അദ്ദേഹം ഇക്കുറി ആവശ്യപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ കളമശേരി റസ്റ്റ് ഹൗസില്‍ വാഹനമെത്തിക്കണമെന്നായിരുന്നു യൂസഫിനെ വിളിച്ച്‌ മന്ത്രി ആവശ്യം ഉന്നയിച്ചത്. എന്‍.ഐ.എ ഓഫീസിലേക്ക് പോകുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു എന്നും എ.എം യൂസഫ് പറഞ്ഞു. ഇത്തവണയും അതീവ രഹസ്യമായി എന്‍.എ.എ ഓഫീസില്‍ എത്താനായിരുന്നു മന്ത്രിയുടെ പദ്ധതി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസിലെത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍.ഐ.എ വിളിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താത്പര്യത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് എന്‍.ഐ.എ ഓഫിസില്‍ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ എന്‍ഐഎ ഓഫീസില്‍ എത്തുകയില്ലെന്നായിരുന്നു മന്ത്രി കരുതിയിരുന്നത്. അവിടെയാണ് അദ്ദേഹത്തിന് പിഴച്ചത്. മനോരമ ന്യൂസിലെ അനില്‍ ഇമ്മാനുവല്‍ ക്യാമറാമാന്‍ ഇല്ലാതെ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. സ്വന്തം മൊബൈല്‍ ഫോണില്‍ മന്ത്രി വന്നിറങ്ങിയ ചിത്രം പകര്‍ത്തിയ അനില്‍ കള്ളത്തരങ്ങളെല്ലാം പൊളിക്കുകയും ചെയ്തു. മിനിസ്റ്റര്‍ എന്നു വിളിച്ചെങ്കിലും കേട്ടില്ലെന്ന് നടിച്ച്‌ അദ്ദേഹം ധൃതിയില്‍ മുന്നോട്ടു പോകുകയായിരുന്നു. തലവെട്ടിച്ചു നടന്ന ജലീലിന് പക്ഷേ പിഴച്ചത് അപ്പോഴേക്ക് അനിലിന്റെ ക്യാമറാ കണ്ണുകള്‍ അദ്ദേഹത്തില്‍ പതിഞ്ഞിരുന്നു എന്നതാണ്.

സാധാരണ നിലയില്‍ ഒമ്ബതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തൂ എന്നിരിക്കെയാണ് മന്ത്രി അതിരാവിലെ ഓഫിസിനുള്ളില്‍ കടന്നത്. ഇന്ന് ഉന്നതരില്‍ ഒരാളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനായി ദേശീയ ഏജന്‍സികളില്‍ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ എത്തിയതായി വിവരവും ലഭിച്ചു. ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്‍ ഉള്‍പ്പടെയുള്ളവര്‍ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസില്‍ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ആരെ, എപ്പോള്‍ ചോദ്യം ചെയ്യാനാണ് എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലായിരുന്നു.

ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മന്ത്രി കെ.ടി. ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. ഇന്നലെ എന്‍.ഐ.എ അന്വേഷണ സംഘം ഇ.ഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ വിലയിരുത്തിയിരുന്നു. ഇത് ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് എന്നാണ് വ്യക്തമാകുന്നത്.മന്ത്രി എന്‍.ഐ.എ ഓഫിസില്‍ എത്തിയതിന് പിന്നാലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തി. ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.

എന്‍.ഐ.എ ഓഫീസിന് ചുറ്റും കനത്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍. ഐ.എ. ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നില്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ അടച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എന്‍.ഐ.എ. ഓഫീസിനു മുന്നിലും പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഓഫീസിന് മുന്നില്‍ പൊലീസിനെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ സ്വപ്നസുരേഷിനെ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ. ഓഫീസിലെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാര്‍ ഓഫീസ് കോമ്ബൗണ്ടിലേക്ക് തള്ളിക്കയറാനും ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് പൊലീസ് കനത്ത സുരക്ഷയൊരുക്കയിരിക്കുന്നത്.

Related posts

Leave a Comment