സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; അനുവദിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം:  സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി. വിജയൻ നിയമസഭയെ അറിയിച്ചു. മഞ്ഞക്കുറ്റി നാട്ടിയ ഭൂമിയിൽ ക്രയവിക്രയത്തിന് തടസമില്ല. സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എന്ത് അനുമതി കിട്ടിയാലും സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നും പ്രതിപക്ഷം മറുപടി നൽകി. പക്ഷേ, പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രിയും വിശദീകരിച്ചു. കരമടയ്ക്കുന്നതിനും തടസമില്ല. സർക്കാർ ഇങ്ങനെ പറഞ്ഞാലും ജനങ്ങളുടെ അനുഭവം മറിച്ചാണെന്ന് വാദിച്ച പ്രതിപക്ഷം പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി. സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി നടക്കില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. മഞ്ഞക്കുറ്റികൾക്ക് മുന്നിൽ ജീവിതം സ്തംഭിച്ച് പോയവരുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായി അയോഗ്യനാക്കാൻ വ്യവസ്ഥയില്ല എന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. മലപ്പുറം സ്വദേശി ബിജു, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരുടെ ഹർജിയിലാണ് കോടതി. മുല്ലപ്പള്ളിയിൽ സംഘടിപ്പിച്ച ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ഭരണഘടനയ്ക്കെതിരായുള്ള പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സജി ചെറിയാനു മന്ത്രി സ്ഥാനത്തു നിന്നു മാറി നിൽക്കേണ്ട സഹചര്യം ഉണ്ടായി. ദേശാഭിമാനത്തെ വ്രണപ്പെടുത്തി എന്നു ചൂണ്ടിക്കാണിച്ച് അഭിഭാഷകൻ ബൈജു നോയൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്നു കോടതി നിർദേശത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും ജയറാമും

മണിയന്‍പിളള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജ് മണിയന്‍പിളള രാജു വിവാഹിതനായി. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്. കൊച്ചിയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി, ജയറാം എന്നിവര്‍ എത്തിയിരുന്നു. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരന്‍’, ‘ഫൈനല്‍സ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഡിയര്‍ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണന്‍, ലാല്‍,ശ്രീരേഖ എന്നിവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിര്‍മ്മിക്കുന്നത്.  

‘സഞ്ജുവിനോട് അയിത്തം പ്രഖ്യാപിക്കാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവര്‍ തോറ്റു’; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ബംഗ്ലാദേശിനോട് ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സഞ്ജു സാംസണിന് അവസരം നിഷേധിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ്. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു എന്നാണ് അദ്ദേഹം കുറിച്ചത്. ഇത് സഞ്ജുവിനോടും രാജ്യത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്ലിന്റെ കുറിപ്പ് ഇതിനിടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങള്‍ അടുപ്പിച്ച്‌ തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്. അഞ്ചു റണ്‍സ് അകലെ തോല്‍വി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272…

സംസ്ഥാനത്തിന് ഒറ്റയ്ക്കു തീരുമാനിക്കാനാകില്ല;ബിൽ മുന്നിലെത്തുമ്പോൾ നിലപാട് പറയും

തിരുവനന്തപുരം : ഗവര്‍ണറെ ചാൻസലര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ബില്ലിൽ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ ഏതൊരു വിഷയവും ചർച്ച ചെയ്യാനുള്ള അവകാശം അംഗങ്ങൾക്കുണ്ടെന്ന് ഗവർണര്‍ പ്രതികരിച്ചു. ‘‘അവർ അവരുടെ അഭിപ്രായം പറയുന്നു. എന്റെ മുന്നിലെത്തുമ്പോൾ നിലപാടു പറയും. വിദ്യാഭ്യാസം എന്നതു കൺകറന്റ് ലിസ്റ്റിൽ പെട്ടതാണ്. അതിനാൽ സംസ്ഥാനത്തിനു മാത്രമായി തീരുമാനം എടുക്കാൻ സാധിക്കില്ല’’– ഗവർണർ പ്രതികരിച്ചു. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി മല്ലിക സാരാഭായിയെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഗവർണർ പ്രതികരിച്ചു. മല്ലിക സാരാഭായ് കലാരംഗത്ത് പാരമ്പര്യം ഉള്ളയാളാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അവരെ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫും നിലപാടെടുത്തു. ചാൻസലർ ബില്ലിനെ യുഡിഎഫ് എതിർത്തെങ്കിലും ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ചു. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്.മുസ്‌ലിം…

ഗുജറാത്തിൽ വിജയാഘോഷം തുടങ്ങി ബിജെപി

അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ബിജെപി മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 156 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും എഎപി 6 സീറ്റിലും ലീഡ് ചെയ്യുന്നു. 27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.