ഷംനയെ സമീപിച്ച തട്ടിപ്പ് സംഘം പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ടു; ചുരുളഴിയുന്നു

കൊച്ചി: യുവനടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ മലയാളത്തിലെ തിരക്കുള്ള നടിയെയും കേരളത്തിനു പുറത്തു താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ട്. ഇവരെ പ്രതികള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം എന്ന് സ്വയം പരിചയപ്പെടുത്തിയാണ്. എന്നാല്‍ കടത്താന്‍ തക്ക അളവിലുള്ള സ്വര്‍ണം പ്രതികള്‍ കണ്ടിട്ടു പോലുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞു ബന്ധപ്പെട്ട സംഘം വാഗ്ദാനം ചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര ‍വലിയ തുകയുടെ ആവശ്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞതിനാല്‍ നഷ്ടമുണ്ടായില്ല.
പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിനു പകരമായി സംഘം ഓഫര്‍ ചെയ്തതു രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഈ പ്രലോഭനത്തില്‍ കൊത്തിയെങ്കില്‍ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ഏതാനും ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി മുങ്ങാനായിരുന്നു നീക്കം. ഇങ്ങോട്ടു വയ്ക്കുന്ന കണ്ണഞ്ചിക്കുന്ന വാഗ്ദാനം വിശ്വസിച്ച്‌ കൈ കൊടുക്കുന്നവരോട്, ആദ്യം പറയുന്ന ഇടപാടിനു മുന്നേ മറ്റ് അത്യാവശ്യങ്ങള്‍ പറഞ്ഞു ലക്ഷങ്ങള്‍ വരെ വാങ്ങി മുങ്ങുന്നതാണു സംഘത്തിന്റെ രീതി. അതുകൊണ്ടു തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാകും, കഴിവതും നേരില്‍ കാണില്ല.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംനാ കാസിമിനോടും അത്യാവശ്യമെന്നു പറഞ്ഞ് ഒരുലക്ഷം സംഘം ചോദിച്ചിരുന്നു. അതു കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണു പെണ്ണുകാണലെന്ന പേരില്‍ നേരിട്ടു വീട്ടിലെത്തിയത്.

ഇതിനെല്ലാം മുന്‍പാണു പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ചു സ്വര്‍ണ്ണക്കടത്തിനു ക്ഷണിച്ചത്. പരിചയമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വഴി ഫോണ്‍ നമ്ബറിന്റെ അഡ്രസ് ശേഖരിച്ചു നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി.

കാലങ്ങളായി കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളത്തിന്റെ പ്രിയങ്കരനായ മുതിര്‍ന്ന നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

Related posts

Leave a Comment