മെഡിക്കല്‍ കോളജില്‍ ലൈംഗികാതിക്രമം; പ്രതിയെ പിരിച്ചുവിട്ടു; 5പേര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍.

പ്രതി ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച്‌ നടപടി സ്വീകരിച്ചത്.

കേസില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എംഎം ശശീന്ദ്രനെ തുടര്‍നിയമ നടപടികളില്‍നിന്ന് രക്ഷിക്കാനായാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്.

തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയിലാണുള്ളത്. അവിടെവെച്ചാണ് ഭീഷണി. ഇതുസംബന്ധിച്ച്‌ യുവതി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതിനല്‍കിയിരുന്നു.

ഒരു നഴ്‌സിങ് അസിസ്റ്റന്റ്, ഒരു ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, ഒരു അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ഒരു ദിവസവേതനക്കാരന്‍ എന്നിവരാണ് മുറിയില്‍വന്ന് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചതെന്ന് പരാതിയില്‍ പറയുന്നു.

നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സിആര്‍പിസി-164 പ്രകാരം മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നുപറയണമെന്നുമാണ് ഇവര്‍ നിര്‍ബന്ധിച്ചത്.

ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച പലവട്ടം യുവതിയെ സമീപിച്ചു. മാനസികവിഷമമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം.

യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതിന് രൂപവത്കരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാറിപ്പോര്‍ട്ട് നല്‍കി.

ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണുണ്ടായിട്ടുള്ളതെന്നും ഇതിന്റെ ഭവിഷ്യത്തുകള്‍ക്ക് അതത് ജീവനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും സൂപ്രണ്ട് പുറപ്പെടുവിച്ച മുന്നറിയിപ്പ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment