നാളെ മുതല്‍ കേരളത്തില്‍ ചെലവേറും; ഇന്ധന വില, ഭൂമിയുടെ ന്യായവില, വാഹന നികുതി ഉയരും

കൊച്ചി: ശനിയാഴ്ച മുതല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറും.

നിലവില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില ഈടാക്കുന്നത്.

കേരളവും ശനിയാഴ്ച മുതല്‍ അതേ വിലയില്‍ എത്തും. സാമൂഹിക സുരക്ഷ ഫണ്ടിലേക്ക് രണ്ടുരൂപ ഇന്ധന സെസ് പിരിക്കുന്നതാണ് കേരളത്തിലെ വിലവര്‍ധനക്ക് കാരണം.

ഒരു ലിറ്റര്‍ പെട്രോളിന് 106.45 രൂപയും ഡീസലിന് 94.74 രൂപയുമാണ് സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ ശരാശരി വില.

ശനിയാഴ്ച ഇത് 108.45 രൂപയും 96.74 രൂപയുമാകും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് കേരളത്തില്‍ വില വര്‍ധന.

തമിഴ്നാട്, കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ ഇന്ധന വില വളരെ കുറവായതിനാല്‍ കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന പമ്പു ഉടമകളുടെ യോഗത്തില്‍ ഇതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഒരു ദിവസം എട്ടുലക്ഷം രൂപയുടെ എങ്കിലും കച്ചവടം നടന്നെങ്കിലേ പമ്പുകള്‍ക്ക് നിലനില്‍പുള്ളൂവെന്നും കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി അടക്കം ജില്ലകളിലെ അതിര്‍ത്തി പ്രദേശത്തെ പമ്പുകളില്‍ ഒരു ലക്ഷം രൂപയുടെ കച്ചവടംപോലും നടക്കുന്നില്ലെന്നുമാണ് പമ്പുടമകള്‍ പരാതി പറഞ്ഞത്.

അടിസ്ഥാനവില ലിറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തുന്നത് വിവിധ ഇനം നികുതികള്‍ കാരണമാണ്. ഏറ്റവും അധികം നികുതി ഇപ്പോള്‍ കേരളത്തിലാണ്.

ഒരു ലിറ്റര്‍ ഇന്ധനം നിറയുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നിലവില്‍ ഈടാക്കുന്നുണ്ട്.പുറമെ ഒരു ലിറ്ററിന് 25 പൈസ സെസും ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് രണ്ടു രൂപ സാമൂഹിക സെസ് ഏര്‍പ്പെടുത്തുന്നത്. ഒരു വര്‍ഷം 750 കോടിയാണ് സര്‍ക്കാര്‍ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് ഇപ്പോള്‍തന്നെ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. രണ്ട് രൂപ കൂടുമ്ബോള്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും വിലയിലേക്ക് തിരുവനന്തപുരത്തെ വില എത്തും.

ബംഗളൂരുവില്‍ പെട്രോള്‍ വില 101.94 രൂപയാണ്. ഡീസല്‍ 87.89 രൂപയും. കേരളത്തിലേതിനെക്കാള്‍ ആറു രൂപയുടെ കുറവ് ഇപ്പോള്‍ തന്നെയുണ്ട്.

ചെന്നൈയില്‍ പെട്രോള്‍ വില കേരളത്തെക്കാള്‍ 5.37 രൂപ കുറവാണ്, ഡീസലിന് 2.05 രൂപയാണ് കുറവ്. സംസ്ഥാനത്ത് ഏകദേശം 55 ലക്ഷം ലിറ്റര്‍ പെട്രോളും 64 ലക്ഷം ലിറ്റര്‍ ഡീസലുമാണ് ഒരു ദിവസം വില്‍ക്കുന്നത്.

പെട്രോളിന് 32.03 ശതമാനമാണ് കേരളം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 23.84 ശതമാനവും.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കലിന് ചെലവേറും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ ഫീസ് നാളെ മുതല്‍ വര്‍ധിപ്പിക്കും.

സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ‘സ്‌കറാപ്പേജ്’ നയത്തിന്റെ തുടര്‍ച്ചയായാണിത്. 15 വര്‍ഷം പഴക്കമുള്ള വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് 5000 രൂപയാകും. മോട്ടോര്‍ സൈക്കിളുകളുടെ പുതുക്കല്‍ നിരക്ക് 1000 രൂപയാണ്.

പുതുക്കലിന് അപേക്ഷിക്കാന്‍ കാലതാമസം നേരിട്ടാല്‍ അധിക ഫീസും ചുമത്തും. സ്വര്‍ണത്തിന് എച്ച്.യു.ഐ.ഡി നിര്‍ബന്ധം നാളെ മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത,
സവിശേഷ തിരിച്ചറിയല്‍ നമ്പറുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമെ വില്‍ക്കാന്‍ അനുവദിക്കു.

ആറ് ആക്കമുള്ള ആല്‍ഫാന്യൂമറിക് കോഡ് ആണ് എച്ച്.യു.ഐ.ഡി നമ്പര്‍. ഇടപാടിലെ സുതാര്യതയും യഥാര്‍ഥ മൂല്യവും ഉറപ്പാക്കാന്‍ ഇത് സഹായകരമാകും.

Related posts

Leave a Comment