തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരം തൊട്ടു, കനത്തമഴ

മുംബയ്: തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരത്തെത്തി. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. കര തൊട്ടതോടെ റായ്‍ഗഢ് ജില്ലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. ഇതോടെ ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരുമണിക്കൂറിനകം ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്കെത്തുമെന്നാണ് കരുതുന്നത്.

129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബയ് തീരത്തേക്ക് എത്തുന്നത്.
നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരും എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം

പുറപ്പെടുവിച്ചിട്ടുണ്ട്.എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മുംബയ് , താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളില്‍, സാധാരണയിലേക്കാള്‍, രണ്ട് മീറ്ററെങ്കിലും ഉയരത്തില്‍ തിരകള്‍ ആ‌ഞ്ഞടിക്കാനാണ് സാധ്യത. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി 30 ദേശീയദുരന്തപ്രതികരണസേനാ സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരിക്കുന്നത്.മഹാരാഷ്ട്രയ്ക്കൊപ്പം ഗുജറാത്ത്, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി എന്നീ തീരങ്ങള്‍ അതീവജാഗ്രതയിലാണ്.

കഴിഞ്ഞ ആഴ്ച പശ്ചിമബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ നൂറ് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ക്യാമ്ബുകളിലാണ് കഴിയുന്നത്.

Related posts

Leave a Comment