ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങല്‍; അഡ്വ. സൈബി ജോസിനെതിരെ നിര്‍മാതാവിനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തു

കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസില്‍ സിനിമാ നിര്‍മാതാവിനേയും ഭാര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

അനുകൂല ജാമ്യ നടപടികള്‍ക്കെന്ന പേരില്‍ നിര്‍മാതാവില്‍ നിന്നും പണം കൈപ്പറ്റിയെന്നതാണ് കേസ്.

കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിര്‍മ്മാതാവ്. എന്നാല്‍ പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബി വിശദീകരണം നല്‍കിയത്.

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ സൈബി ജോസ് കിടങ്ങൂര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണവുമായി മുന്നോട്ട് പോകാനും ആവശ്യപ്പെട്ടിരുന്നു. അഭിഭാഷക സമൂഹത്തെയും ജുഡീഷ്യല്‍ സംവിധാനത്തെയും ബാധിക്കുന്ന കേസിന്റെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നും ഹൈക്കോടതി പ്രതികരിച്ചു.

അഭിഭാഷക അസോസിയേഷന്റെ ഏറ്റവും തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ സത്യം പുറത്തുവരേണ്ടത് അഭിഭാഷക സമൂഹത്തിന് ആവശ്യമാണ്.

അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രമാണ്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കോടതിയെ സമീപിക്കുന്നതല്ലെ ഉചിതമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗര്‍ എടപ്പഗത്ത് പറഞ്ഞു.

Related posts

Leave a Comment