കൊച്ചിയില്‍ യുവാവും യുവതിയും ചേര്‍ന്ന് 15,000 രൂപ വിലയുള്ള നായ്‌ക്കുട്ടിയെ ഹെല്‍മറ്റില്‍ വച്ച്‌ കടത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയ്ക്കും യുവാവിനുമായി തിരച്ചില്‍.

ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് 15,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെയും വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് നായ്‌ക്കുള്ള തീറ്റയും മോഷ്ടിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരും നായയെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍നിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെല്‍മറ്റിനുള്ളില്‍ വയ്ക്കുകയായിരുന്നു.

സ്വിഫ്റ്റ് ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയ്ക്ക് വില്‍ക്കുന്നതിനായി ഇവയെ കടയില്‍ എത്തിച്ചതായിരുന്നു.

നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങാന്‍ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണവിവരം കടയുടമ അറിയുന്നത്.

നായ്‌ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കണ്ടെത്താനാകാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.

ഇവര്‍പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലെ കടയില്‍ നിന്ന് തീറ്റ മോഷ്ടിച്ചതായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മറ്റ് പല സ്ഥലങ്ങളില്‍ നിന്നും സമാന സംഭവങ്ങള്‍ റിപ്പോ‌ര്‍ട്ട് ചെയ്തതിനാല്‍ സ്ഥിരം കുറ്റവാളികളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Related posts

Leave a Comment