കേരളത്തില്‍ സാമൂഹ്യവ്യാപന ആശങ്ക; കോവിഡ് ദ്രുതപരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ദ്രുതപരിശോധന നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ്. കേരളത്തില്‍ സാമൂഹ്യവ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് ദ്രുതപരിശോധന ഏറെ നിര്‍ണായകമാണ്. ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാല്‍ ദ്രുതപരിശോധനയിലൂടെ സാധിക്കും. ഇന്നുമുതലാണ് പരിശോധന നടക്കുക. ആരോഗ്യപ്രവര്‍ത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും പരിശോധനയ്‌ക്ക് വിധേയമാക്കും. വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ക്വാറന്റെെനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെയും ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കും.
രക്തമെടുത്ത് പ്ലാസ്‌മ വേര്‍തിരിച്ച്‌, അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുക. അഞ്ച് എംഎല്‍ രക്തമാണ് പരിശോധനയ്‌ക്കായി എടുക്കുക. പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ച്‌ നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കില്‍ ഇയാള്‍ക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അര്‍ത്ഥം. ഇവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണം.

അതേസമയം, ഇന്നുമുതല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും പൂര്‍ണ തോതില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണം. എന്നാല്‍, ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്‌ന്‍മെന്റ് സോണുകളിലും ഇതിനു ഇളവുണ്ട്. യാത്രാസൗകര്യമില്ലാത്തതിനാല്‍ മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്വന്തം ഓഫീസില്‍ ജോലിയ്‌ക്കെത്തണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്‌ചകളിലെ അവധി തുടരും.

സംസ്ഥാനത്തെ നിയന്ത്രണങ്ങളെല്ലാം ലഘൂകരിക്കുന്നതോടെ രോഗവ്യാപനം വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധര്‍. തുടര്‍ച്ചയായി മൂന്ന് ദിവസവും സംസ്ഥാനത്ത് രോഗികളുടെ എണ്ണം നൂറ് കടന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16 ആയി. കേരളത്തില്‍ ഇന്നലെമാത്രം 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1095 പേര്‍ ചികിത്സയിലാണ്.

Related posts

Leave a Comment