എല്ലാം വിറ്റുപെറുക്കി ട്വിറ്റര്‍, ഓഫീസിലെ പക്ഷി ശില്‍പം വിറ്റത് 1,00,000 ഡോളറിന്

സാന്‍ഫ്രാന്‍സിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാന്‍ഫ്രാസിസ്കോ ഓഫീസിലെ വസ്തുക്കള്‍ വിറ്റഴിച്ച്‌ ട്വിറ്റര്‍.

ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ 600-ലധികം വസ്തുക്കളാണ് കമ്പനി ലേലത്തില്‍ വിറ്റത്.

ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും വിലകൂടിയ ഇനം ട്വിറ്റര്‍ ലോഗോ ആയ പക്ഷി ശില്‍പമാണ്. 1,00,000 ഡോളറിനാണ് ഇത് വിറ്റഴിക്കപ്പെട്ടത്. നാല് അടിയോളം ഉയരമുള്ള ഈ ശില്‍പം ആരാണ് വാങ്ങിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം പത്ത് അടിയോളം വലുപ്പമുള്ള ട്വിറ്റര്‍ പക്ഷിയുടെ നിയോണ്‍ ഡിസ്‌പ്ലേ ആയിരുന്നു. ഇത് 40,000 ഡോളറിനാണ് (3,21,8240) വിറ്റുപോയത്.

ബിയര്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് കെഗറേറ്ററുകള്‍, ഫുഡ് ഡിഹൈഡ്രേറ്റര്‍, പീസ അവന്‍ എന്നിവ 10000 ഡോളറിലധികം (815233 രൂപ) തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്.

ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനും (12,21,990). മരത്തിന്റെ കോണ്‍ഫറന്‍സ് റൂം മേശ വിറ്റത് 10500 ഡോളറിനുമാണ് (8,55,393).

ആയിരക്കണക്കിന് മാസ്‌കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റ് പോയത് 4,000 ഡോളറിനാണ്. 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്.

ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇലോണ്‍ മസ്ക് തുടക്കം കുറിച്ചത്. 2022 ഒക്ടോബര്‍ അവസാനത്തോടെ ട്വിറ്ററിന്‍റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തത് മുതല്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റ് ചെലവ് ചുരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

ട്വിറ്റര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും കമ്പനിയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Related posts

Leave a Comment