ഇസ്രയേലില്‍ ആറ് മലയാളികള്‍ കൂടി അപ്രത്യക്ഷരായി, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോയത് പാസ്‌പോര്‍ട്ട് അടക്കം ഉപേക്ഷിച്ച്‌

തിരുവനന്തപുരം: ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടക സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു.

ഈ മാസം എട്ടിനാണ് 26 പേരടങ്ങുന്ന സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്.

തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യാത്രയെന്നാണ് വിവരം. ഈജിപ്‌ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചിരുന്നു.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും അപ്രത്യക്ഷരായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇസ്രയേലില്‍ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കര്‍ഷകരില്‍ ഒരാള്‍ മുങ്ങിയതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആറ് മലയാളികള്‍ കൂടി അപ്രത്യക്ഷരായിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശി ബിജു കുര്യനാണ് കാണാതായ കര്‍ഷകന്‍. ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നുമാണ് ബിജു അപ്രത്യക്ഷനായത്.

ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസില്‍ പോകുന്നതിനായി സംഘം ഹോട്ടലില്‍നിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു.

ഇവിടെ നിന്നും ബസില്‍ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവര്‍ മനസിലാക്കിയത്.

ഹോട്ടലില്‍ നിന്നും ബിജു പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞിരുന്നു.

Related posts

Leave a Comment